2014, ജനുവരി 14, ചൊവ്വാഴ്ച

മകര വിളക്ക് വ്യാജമാണോ...?
----------------------------------ഡി. അശ്വിനീ ദേവ് .
ഇന്ന് ചരിത്രപ്രസിദ്ധമായ മകരവിളക്ക് .
പൊന്നമ്പലമേട്ടിൽ തെളിയുന്ന തെളിയുന്ന മകരവിളക്ക് വ്യാജമാണെന്നും ഭക്തരെ പറ്റിയ്ക്കാനുള്ള തട്ടിപ്പാണെന്നുമൊക്കെ പറഞ്ഞ് കോളിളക്കമുണ്ടാക്കിയ യുക്തിവാദികളും നിരീശ്വര വാദികളുമൊക്കെ എവിടെയോ പോയ് മറഞ്ഞു.
ഒരോ വർഷവും മകരജ്യോതി ദർശിയ്ക്കാനെത്തുന്ന ഭക്തരുടെ സംഖ്യ വർദ്ധിയ്ക്കുന്നു.
സത്യത്തിൽ എന്താണ് മകരവിളക്ക് ?
പൊന്നമ്പലമേട് എന്ന് ചരിത്രാതീതകാലം മുതൽ തന്നെ പറയപ്പെടുന്നതും ശബരിമലയിൽ നിന്ന് നോക്കിയാൽ കാണാവുന്നതുമായ ഒരു ഉയർന്നമലയുടെ മുകൾപ്പരപ്പിൽ മകരം ഒന്നാം തീയതി സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട് മറയുന്ന ഒരഗ്നിജ്ജ്വാലയാണ് മകരവിളക്ക് . ഇതു മനുഷ്യർ കൊളുത്തുന്നതാണ് എന്നും ദിവ്യമല്ല എന്നും പറഞ്ഞായിരുന്നു നിരീശ്വരവാദികളുടെ കോലാഹലം.ഈ അഗ്നി മനുഷ്യർ കൊളുത്തുന്നതല്ല എന്നാരും ഒരു കാലവും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
കേരളത്തിന്റെ പഴയകാല ചരിത്രം മലമടക്കുകളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രമാണ്. പിന്നീടാണ് കാടുകളെല്ലാം വെട്ടിത്തെളിയ്ക്കപ്പെട്ട് നാടുകളുണ്ടായത് . മലകളിൽ താമസിച്ചിരുന്ന ഒരുവലിയ വിഭാഗം ജനതയുടെ ദ്രാവിഢ സംസ്കാരവും നദീതീരങ്ങളിൽ താമസിച്ചിരുന്നവരുടെ ആര്യൻ സംസ്കാരവും ഇടചേർന്നുണ്ടായ ഒരു നാഗരീകതയാണ് നമ്മുടേത് .
സൂര്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേയ്ക്ക് മാറി ഭ്രമണം ചെയ്യാൻ തുടങ്ങുന്ന മകരം ഒന്നാം തീയതിയ്ക്ക് എല്ലാവിഭാഗം ജനങ്ങളും എല്ലാകാലവും വലിയ പ്രാധാന്യം കൊടുത്തിരുന്നു. ആ ദിവസം സന്ധ്യാ സമയത്ത് പൊന്നമ്പലമേട്ടിന്റെ പരിസരത്തുള്ള യോഗികളും കാനന വാസികളും ഒത്തു ചേർന്ന് പൊന്നമ്പലമേട്ടിൽ നടത്തുന്ന ആഴിപൂജയുടെ ദൃശ്യങ്ങളാണ് പണ്ടുമുതലേ ശബരിമല സന്നിധാനത്ത് നിന്ന് ദർശിയ്ക്കുവാൻ സാധിച്ചിരുന്ന മകരവിളക്ക്.
ഇത് മനുഷ്യർ കൊളുത്തുന്നതാണെന്നും ദൈവീകമല്ല എന്നും പറഞ്ഞ് അയ്യപ്പ വിശ്വാസികളെ ആക്ഷേപിയ്ക്കുന്നവർക്ക് അതെ സമയത്ത് തന്നെ ആകാശത്ത് കൃത്യമായി പ്രത്യക്ഷപ്പെടുന്ന മകര നക്ഷത്രത്തെക്കുറിച്ച് എന്തു പറയാനുണ്ട്? .പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന സമയത്തും എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിയ്ക്കുന്ന സമയത്തും കൃത്യമായി പ്രത്യക്ഷപ്പെട്ട് താണ് പറക്കുകയും പിന്തുടർന്ന് ശരംകുത്തിയിലെത്തി അപ്രത്യക്ഷമാവുകയും ചെയ്യുന്ന കൃഷ്ണപ്പരുന്തിനേക്കുറിച്ചെന്ത് പറയാനുണ്ട് ?. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന സമയത്തും എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട് സംഘക്കാർ പേട്ട കെട്ടുന്ന സമയത്തും നട്ടുച്ചയ്ക്ക് ആകാശത്ത് മിന്നിത്തെളിയുന്ന ദിവ്യ നക്ഷത്രത്തെക്കുറിച്ചെന്ത് പറയാനുണ്ട്.?
ശബരിമലയിലെത്തുന്ന കോടിക്കണക്കായ ഭക്തജനങ്ങൾക്കാവശ്യമായ പരമപരിശുദ്ധവും ഔഷധ ഗുണമുള്ളതുമായ വെള്ളമത്രയും ഏത് വരൾച്ചയിലും വറ്റാതെ പകർന്ന് കൊടുക്കുന്ന കുന്നാറിനേക്കുറിച്ചെന്ത് പറയാനുണ്ട്?. ശബരിമലയിൽ നിന്നും ആയിരമടി ഉയരമുള്ള കുന്നിൽ നിന്നുമാരംഭിയ്ക്കുന്ന ആ ശുദ്ധജല പ്രവാഹത്തെ തികച്ചും പ്രകൃതിദത്തമായ ചാലുകളിലൂടെയാണ് അയ്യപ്പസ്വാമി ഒഴുക്കി കൊണ്ട് വന്ന് സന്നിധാനത്തിന് പത്ത് കിലോമീറ്റർ മാത്രം അകലെ എത്തിച്ചിരിയ്ക്കുന്നത് .ഏത് വാട്ടർ സപ്ലൈ ഡിപാർട്ട്മെന്റ് വിദഗ് ധർ വിചാരിച്ചാലും സാധിയ്ക്കാത്ത ഈ അദ്ഭുതം ഒന്നു മാത്രം മതി അയ്യപ്പസ്വാമിയുടെ മഹത്വം മനസ്സിലാക്കുവാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ