2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [11]
----------------------------
മണികണ്ഠൻ സൈന്യത്തെശേഖരിയ്ക്കുന്നു.
----------------------------------------------
എല്ലാവിധത്തിലുള്ള ആയുധ വിദ്യകളും അഭ്യസിച്ച് കൊട്ടാരത്തിൽ മടങ്ങിയെത്തിയ മണികണ്ഠൻ കരിമലക്കോട്ടയിൽ വാഴുന്ന ഉദയനെന്ന കൊള്ളത്തലവനെ ആക്രമിയ്ക്കുന്നതിനുള്ള സേനയെ സംഘടിപ്പിയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചു.ആദ്യമായി തന്റെ ജന്മനാടായ പാണ്ഡ്യദേശത്തുപോയി അവിടുത്തെ രാജാവിന്റെ സഹായം തേടുകയും അവിടെനിന്നും രാജാവ് ഒരു സേനയെ അയയ്ക്കാമെന്ന് സമ്മതിയ്ക്കുകയും ചെയ്തു. മണികണ്ഠൻ കരിമല കീഴടക്കാൻ പുറപ്പെടുമ്പോൾ പാണ്ഡ്യനാട്ടിൽ നിന്നുള്ള മറ്റൊരു സൈന്യം വണ്ടിപ്പെരിയാർ വഴി കരിമലക്കോട്ടയിലെത്തുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി .അന്ന് ആ പാണ്ഡ്യസേന വന്ന വഴിയാണ് പിന്നീട് വണ്ടിപ്പെരിയാർ വഴി ശബരിമലയ്ക്ക് വരുന്ന കാനനപാതയായി മാറിയത്.
എല്ലാ ദേശങ്ങളിലുമുള്ള കളരികൾ സന്ദർശിച്ച് അവിടെനിന്നെല്ലാം ആയിരക്കണക്കായ പടയാളികളെ മണികണ്ഠൻ സംഘടിപ്പിച്ചു.അക്കൂട്ടത്തിലെ പ്രധാന രണ്ടു സംഘങ്ങളായിരുന്നുവത്രെ അമ്പലപ്പുഴ സംഘവും ആലങ്ങാടൻ സംഘവും. എരുമേലിയിൽ വെച്ച് ഭീകരരൂപിയായ കാട്ടെരുമയേ വകവരുത്തുന്നതിലും പിന്നീട് കരിമലയിൽ ഉദയനെ കീഴ്പ്പെടുത്തുന്നതിലും അനന്തരം ശബരിമലയിൽ തനിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരുന്നതിലും മുൻപന്തിയിൽ നിന്ന ആ രണ്ടു കളരി സംഘങ്ങൾക്കും അയ്യപ്പസ്വാമിയും പന്തളം രാജാവും അനുഗ്രഹിച്ചു നൽകിയ പദവികളാണ് ശബരിമലയിലും പേട്ടകെട്ടുന്നതിലും ഉള്ള പ്രത്യേക അവകാശങ്ങളായി ഇന്നും നിലനിൽക്കുന്നത്.
ഇതോടൊപ്പം തന്നെ വിവിധ കാട്ടു ജാതിക്കാരും ഈ നിർണ്ണായകമായ യുദ്ധത്തിൽ മണികണ്ഠകുമാരനെ സഹായിക്കാനായി മുന്നിൽ വന്നു.ഇഞ്ചിപ്പാറക്കോട്ടയിലേയും തലപ്പാറക്കോട്ടയിലേയും മൂപ്പന്മാരും കറുപ്പസ്വാമിയും മധ്യതിരുവിതാംകൂറിലെ യുദ്ധവീരന്മാരായിരുന്ന കൊച്ചു കടുത്തയും വലിയ കടുത്തയും പരദേശിമുസൽമാനായ ബാവരും ഒക്കെ ഈ പടനീക്കത്തിൽ മണികണ്ഠകുമാരന്റെ ഉറ്റമിത്രങ്ങളായി വർത്തിച്ചവരത്രെ.
ഈ സമയം പന്തളം കൊട്ടാരത്തിൽ മറ്റൊരു ഉപജാപം നടക്കുകയായിരുന്നു. വളരെ വൈകിയാണെങ്കിലും രാജ്ഞിയ്ക്ക് ഒരാൺകുട്ടി ജനിച്ചതിനെത്തുടർന്നായിരുന്നു കൊട്ടാരത്തിന്റെ അന്ത:പ്പുരങ്ങളിൽ കാർമേഘപടലങ്ങൾ ഉരുണ്ട് കൂടിയത്. മറ്റ് ദേശങ്ങളിലെ കളരികളിലും നാടുവാഴികളുടെ കൊട്ടാരങ്ങളിലും സഹായമഭ്യർത്ഥിച്ചു പോകുമ്പോൾ ബഹുമാനത്തോടെയുള്ള സ്വീകരണം കിട്ടണമെങ്കിൽ യുവരാജാവ് എന്നപദവി മണികണ്ഠനുണ്ടാവണമെന്നറിയാവുന്ന രാജാവ് മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുന്നതിനുള്ള മുഹൂർത്തം കുറിയ്ക്കുവാൻ മന്ത്രിയോടാവശ്യപ്പെട്ടു. തന്നെയുമല്ല മണികണ്ഠനെ അടുത്ത രാജാവാക്കി രാജ്യവിസ്താരം വരുത്തണമെന്നത് രാജാവിന്റെ ഒരു സ്വപ്നവുമായിരുന്നു. എന്നാൽ കുതന്ത്ര ശാലിയായ മന്ത്രി ,രാജാവിന് സ്വന്തം രക്തത്തിൽ പിറന്ന ഒരു മകനുണ്ടായിരിയ്ക്കെ എടുത്തു വളർത്തിയ മകനെ രാജാവാക്കുന്നത് ശരിയല്ലെന്നും അങ്ങിനെയുണ്ടായാൽ രാജ്ഞിയുംസ്വന്തം മകനുംഭാവിയിൽ അവഗണിയ്ക്കപ്പെടുമെന്നും രാജ്ഞിയോട് ഏഷണി പറഞ്ഞ് പിടിപ്പിച്ചതിനെത്തുടർന്ന് കൊട്ടാരം ഉപജാപങ്ങളുടെ മന്ത്രശാലയായി മാറി.[തുടരും]
അയ്യപ്പ സ്വാമി ദൈവമാണോ?
-----------------------------------

അയ്യപ്പ സ്വാമി ദൈവമാണോ എന്ന് പലരും സംശയം ചോദിയ്ക്കാറുണ്ട്. പുരാണങ്ങളിലെവിടെയും അയ്യപ്പൻ എന്ന ഒരു ദൈവത്തെക്കുറിച്ച് പരാമർശമില്ലാത്തതാണ് കാരണം. വേദങ്ങളിലോ ഉപനിഷത്തുകളിലോ അയ്യപ്പനാമം പരാമർശിച്ചിട്ടില്ല. മുപ്പത്തിമൂന്നു കോടി ദൈവങ്ങളിലോ ദശാവതാരങ്ങളിലോ മറ്റിതിഹാസങ്ങളിലൊ ഈ പേരില്ല എന്നു മാത്രമല്ല കേരളത്തിന് പുറത്ത് ഈ ദൈവത്തിന് അധികം അമ്പലങ്ങളുമില്ല. കേരളത്തിന്റെ സാമൂഹിക അന്ത:രീക്ഷത്തിൽ ഒരു കാലത്ത് ജ്വലിച്ചുയർന്ന ഒരദ്ഭുത അവതാരമായിരുന്നു അയ്യപ്പസ്വാമി എന്നാണിതിനർത്ഥം. ദൈവീകമാ‍യതിനെ എന്തിനേയും അതിഭാവുകത്വം കലർത്തി അവതരിപ്പിക്കുക എന്നത് ഭക്തി പ്രസ്ഥാനത്തിന്റെ ഒരു പ്രത്യേകതയാണ്. അങ്ങിനെ കേരളം കണ്ട ഏറ്റവും വലിയ യോഗാത്മാവായ അയ്യപ്പസ്വാമി എന്ന ചരിത്രപുരുഷൻ യുക്തിഭദ്രതയില്ലാത്ത കുറേ മിത്തുകളുടെ പുകപടലത്തിനകത്തായി. അങ്ങിനെയാണ് മോഹിനീ വേഷം പൂണ്ട വിഷ്ണുവിന്റേയും വികാര വിവശനായ പരമശിവന്ടേയും പുത്രനാണ് അയ്യപ്പസ്വാമി എന്ന കഥ പ്രചരിതമായത്.
പുത്രനില്ലാത്ത ദു:ഖത്താൽ തപ്തരായ ശിവഭക്തനായ പന്തളം രാജാവിന്റേയും വിഷ്ണു ഭക്തയായ പത്നിയുടേയും തീവ്രതപസ്സിൽ നിന്ന് അവർക്ക് ലഭിച്ച പുത്രനാണ് അയ്യപ്പസ്വാമി എന്നതാണ് ഈ കഥ യിലെ യുക്തി. മോഹിനിയുടെ ദക്ഷിണ തുട പിളർന്നാണു അയ്യപ്പൻ ഭൂജാതനായത് എന്ന ഐതിഹ്യത്തിന്റെ അർത്ഥം വൈഷ്ണവ ദേശത്തിന്റെ തെക്കേഭാഗത്ത് അയ്യപ്പനവതരിച്ചു എന്നാണ്.അയ്യപ്പസ്വാമിയേക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ കൃതി ശ്രീ ഭൂതനാഥോപാഖ്യാനമാണ്. ഭൂതനാഥൻ എന്നത് അയ്യപ്പൻ എന്നപേരിന്റെ വിശേഷണം തന്നെയാണ്.പഞ്ചഭൂതങ്ങളുടേയും നാഥൻ.പഞ്ചഭൂതങ്ങളേയും നിയന്ത്രിക്കുന്നവൻ.അഞ്ചിന്റേയും അപ്പൻ അയ്യപ്പൻ.ശ്രീ ഭൂതനാഥൻ . പഞ്ചഭൂതങ്ങളേയും നിയന്ത്രിയ്ക്കുന്ന ഐശ്വര്യമൂർത്തി . അതുതന്നെ ശ്രീ അയ്യപ്പൻ.

പന്തളം രാജകുടുമ്പത്തിന്റേയും അയ്യപ്പൻ കൊട്ടരത്തിലെത്തിയതിന്റേയും വിവരണങ്ങൾ നാളെ....
അയ്യപ്പസ്വാമിദൈവമാണോ എന്ന സംശയത്തിനെ പരാമർശിച്ചുകൊണ്ട് ഞാനെഴുതി തുടങ്ങിയ ശ്രീ അയ്യപ്പ ചരിത്രാഖ്യാനത്തെ ചിലർ തുടക്കത്തിൽ തന്നെ തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു.അയ്യപ്പ സ്വാമി ഐതിഹ്യങ്ങളുടെ പുകപടലത്തിൽ നിൽക്കുന്ന ഒരു ദൈവമല്ല; മറിച്ച് നമുക്ക് വിശ്വസനീയമായ ഒരു കാലഘട്ടത്തിൽ ഇവിടെ ജീവിച്ച , ഇന്നും തന്റെ ഭക്തരോടുള്ള വാക്ക് പാലിയ്ക്കാനായി ശബരിമലയിൽ ചിരഞ്ജീവിയായി വാഴുന്ന,വിളിച്ചാൽ വിളിപ്പുറത്തണയുന്ന,സാക്ഷാൽ താരക ബ്രഹ്മമാണ്. അയ്യപ്പസ്വാമിയെ സംബന്ധിയ്ക്കുന്ന ഓരോ വസ്തുതയും ചരിത്രത്തിന്റെ ഭാഗമാണ്.

പന്തളം രാജകൊട്ടാരം ഏറെക്കുറെ പഴമകൾ നിലനിർത്തിക്കൊണ്ട് ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.ഒരുകാലത്തു തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെയ്ക്ക് ആഭ്യന്തരവും ബാഹ്യവുമായ കലാപങ്ങളെ ത്തുടർന്ന് രാജ്യം ഉപേക്ഷിയ്ക്കേണ്ടിവന്ന ഒരു പാണ്ഡ്യ രാജവംശം എത്തിച്ചേർന്നു. മധുരയിൽ നിന്ന് വന്ന അവർ അവരുടെ തന്നെ അധീനതയിലുണ്ടായിരുന്ന പൂഞ്ഞാറിലാണ് എത്തിച്ചേർന്നത്. പൂഞ്ഞാർ രാജക്കന്മാരുടെ തായ്‌വഴി മധുരയിലെ പാണ്ഡ്യരാജവംശം ആണെന്നത് ചരിത്രരേഖയാണല്ലൊ. മധുരമീനാക്ഷിയുടെ ഭക്തരായ അവരുടെ വരവിന് ഒരുപക്ഷേ സഹ്യനിൽ നിന്നുദ്ഭവിച്ച് പാലാ വഴികടന്നു പോകുന്ന വലിയ നദിയുടെ സഹായമുണ്ടായതു കൊണ്ടാവാം മീനാക്ഷിയാറെന്ന് അവർ പേരിട്ടു വിളിച്ച നദി പിന്നീട് മീനച്ചിലാറായി . [ തുടരും]
അയ്യപ്പ ചരിതം [ ഭാഗം-3]
-------------------------------

പാണ്ഡ്യരാജവംശവും അയ്യപ്പസ്വാമിയും
-----------------------------------------------
ഒരു കാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നല്ലൊ. ഏതാണ്ട് എ ഡി എട്ടാം നൂറ്റാണ്ടോടു കൂടിയാണ് പാണ്ഡ്യന്മാർ ഇന്നത്തെ കേരളത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ആധിപത്യമുണ്ടാക്കിയതെന്ന് ശ്രീ എ ശ്രീധരമേനോന്റെ കേരള ചരിത്രത്തിൽ പറയുന്നു .എ ഡി 600 മുതൽ 700 വരെയുള്ള കാലഘട്ടത്തിൽ പാണ്ഡ്യരാജാക്കന്മാർ ആയ് രാജാക്കന്മാരെ തോൽ‌പ്പിച്ച് ഇന്നത്തെ കേരളത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളിൽ അവരുടെ അധികാരം സ്ഥാപിയ്ക്കുകയുണ്ടായി. പത്തും പതിനൊന്നും നൂറ്റാണ്ടുകൾ കേരളത്തെ ആകെപിടിച്ചുലച്ച ചേര ചോള യുദ്ധങ്ങളുടെ കാലമായിരുന്നു . ആയുധപരിശീലനത്തിനായി നാടെമ്പാടും കളരികൾ സ്ഥപിയ്ക്കുന്ന സമ്പ്രദായം ആരംഭിച്ചത് ആ കാലഘട്ടത്തിലായിരുന്നു. അയ്യപ്പ സ്വാമിയുടെ പാൺഡ്യ രാജവംശ ബന്ധവും കളരികളുമായുള്ള അടുപ്പവും മറ്റു സാമൂഹികസാഹചര്യങ്ങളും പരിശോധിയ്ക്കുമ്പോൾ ഏ ഡി 800നും 1000 ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലായിരിയ്ക്കും അയ്യപ്പസ്വാമിയുടെ അവതാരമുണ്ടായത് എന്ന് അനുമാനിയ്ക്കാവുന്നതാണ്. പന്തളം രാജവംശത്തിന് 700 കൊല്ലത്തെ പഴക്കമാണുള്ളത് എന്ന വാദവും നിലവിലുണ്ട് .[തുടരും]
അയ്യപ്പ ചരിതം [4]
--------------------
പന്തളവും പാണ്ഡ്യരാജവംശവും
----------------------------------
പന്തളത്തു എത്തിച്ചേർന്ന പാണ്ഡ്യരാജവംശത്തിന്റെ മൂലകുടുംബം മധുരയിൽ ചെമ്പഴഞ്ഞൂട്ട് കോവിലകം ആണ്.
വിത്തത്തിൻ വിളഭൂമിയാം മധുരയിൽ ശ്രീ ചെമ്പഴന്തൂർ സ്വരൂ-
പത്തിൽ പണ്ടൊരുവീരപാണ്ഡ്യവിദിതൻ പാണ്ഡ്യക്ഷമാഖണ്ഡലൻ..
[ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്]
തിരുവിതാംകൂറിന്റെ രേഖകളിലെല്ലാം തന്നെ [കൊല്ലവർഷം 969-995]പന്തളത്തെ രാജാവിനെ ചെമ്പഴന്നൂർകോവിലൻ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. കൊല്ലവർഷം 377-ആമാണ്ടിലാണ് പാണ്ഡ്യവംശം പദ്മദളമെന്നു അന്നറിയപ്പെട്ടിരുന്ന പന്തളത്ത് വന്നത് എന്ന് പറയപ്പെടുന്നു. തോന്നല്ലൂർ മുറിയിൽ പുരുഷന്മാർക്കും കൈപ്പുഴയിൽ സ്ത്രീകൾക്കുമുള്ള കൊട്ടാരങ്ങൾ പണികഴിപ്പിച്ചുവത്രെ.

തിരുവിതാംകൂറിന്റെ പൂർവ്വരൂപമായ വേണാടിന്റെ സഹായത്തോടെയാണ് ആ പാണ്ഡ്യരാജവംശം പന്തളത്ത് ആസ്ഥാനമുറപ്പിച്ചത്.1175മുതൽ 1195വരെ വേണാട് ഭരിച്ച ഉദയമാർത്താണ്ഡവർമ്മയുടെ കാലത്ത് പാണ്ഡ്യരാജ്യവും വേണാടും തമ്മിൽ ഉറ്റ ബന്ധമുണ്ടായിരുന്നു. ഉദയമാർത്തണ്ഡന്റെ പുത്രി ത്രിഭുവനദേവിയെ വിവാഹം ചെയ്തത് പാണ്ഡ്യരാജാവായ ശ്രീ വല്ലഭൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് പൂഞ്ഞാർ -പന്തളം രാജവംശങ്ങൾ പാണ്ഡ്യദേശത്തു നിന്ന് വന്നതെന്നാണ് ചരിത്ര പണ്ഡിതനായ ശ്രീ എ .ശ്രീധരമേനോൻ ചൂണ്ടിക്കാട്ടുന്നത്. മധുരകൈവശപ്പെടുത്തിയ വിജയനഗര രാജവംശത്തിൽ‌പ്പെടുന്ന ഒരു തിരുമലനായ്ക്കന്റെ ഉപദ്രവം സഹിയാതെ അന്നത്തെ പാണ്ഡ്യരാജാവ് കിട്ടാവുന്ന സമ്പത്തുകളുമെടുത്ത് കേരളത്തിന്റെ കിഴക്കൻ ദേശത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.ശബരിമല അടക്കമുള്ള പ്രദേശങ്ങളുടെ ആധിപത്യം പണ്ടുതന്നെ പാണ്ഡ്യരാജ്യത്തിനായിരുന്നു. തങ്ങളുടെ രാജധാനിയായ മധുര വിട്ടുകൊടുത്തിട്ട് ആ രാജാക്കന്മാർ തെങ്കാശി , അച്ചങ്കോവിൽ ,ചെങ്കോട്ട, ശിവഗിരി എന്നീ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവത്രെ.ശത്രുക്കളുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നപ്പോൾ വേണാട് രാജാവിന്റെ സഹായത്തോടെ പന്തളത്ത് വന്ന് ആസ്ഥാനമുറപ്പിയ്ക്കുകയായിരുന്നുവത്രെ.
ശ്രീ അയ്യപ്പ ചരിതം [5]
---------------------------

മണികണ്ഠനും പന്തളം രാജാവും
-----------------------------------

പന്തളത്ത് കൊട്ടാരം പണികഴിപ്പിച്ച് നാടുവാഴുമ്പോഴും രാജ്യവും രാജാവും ആകെ ഭീതിയുടെ മുൾമുനയിലായിരുന്നു. പാണ്ഡ്യ ദേശത്തുള്ള തന്റെ പാരമ്പര്യ വൈരികളും തന്റെ അധികാരപരിധിയിൽ തന്നെയുള്ള കരിമലയുടെ മുകളിൽ കൊടുംകാട്ടിൽ കോട്ട കെട്ടി കാടും നാടും വിറപ്പിച്ച് വാണിരുന്ന ഉദയനൻ എന്ന കാട്ടു രാജാവും നടത്തിക്കൊണ്ടിരുന്ന അക്രമങ്ങൾ രാജാവിനെ വല്ലാതെ അലട്ടിയിരുന്നു. ഇവരോടൊരു തീവ്രയുദ്ധത്തിലേർപ്പെടാൻ രാജാവിന് സാധിയ്ക്കുമായിരുന്നില്ല. മക്കളില്ലാത്ത തനിയ്ക് യുദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ രാജ്യവും ഉറ്റവരും അനാഥരായിപ്പോകുമല്ലൊ എന്ന ചിന്തയും തന്റെ പ്രായാധിക്യവുമായിരിയ്ക്കണം രാജാവിനെ ഒരു പടനീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. തന്റെ രാജ്യം സംരക്ഷിയ്ക്കാൻ ശക്തിയുള്ള ഒരു പുത്രനു വേണ്ടി രാജാവും പത്നിയും ഏറെ പ്രാർഥനകളും വഴിപാടുകളും കഴിച്ചെങ്കിലും അതിനൊന്നും ഫലപ്രാപ്തിയുണ്ടായില്ല. ഈ അവസരത്തിൽ നായാട്ടിന്പോയ രാജാവിന് പമ്പാനദീ തീരത്തു നിന്ന് ഒരു ശിശുവിനെ ലഭിച്ചു എന്നും കണ്ഠത്തിൽ മണിയോടുകൂടി കാണപ്പെട്ട തേജസ്വിയായ ആ കുട്ടിയെ രാജാവെടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി തന്റെ മകനായി വളർത്തി എന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിൽ ഒരു യുക്തിഭംഗം സ്വാഭാവികമായും നിഴലിയ്ക്കുന്നുണ്ട്. കാട്ടിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു കുട്ടിയെ ഏതൊരു രാജാവും സ്വന്തം മകനായി വളർത്തുവാനുള്ള സാധ്യത വളരെ കുറവാണ്. എല്ലാ രാജപരമ്പരകളും വംശശുദ്ധിയെ മുറുകെ പ്പിടിയ്ക്കുന്നവരാണ് എന്നതാണ് അതിനു കാരണം.രാജാധികാരം എന്നതു തന്നെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണല്ലൊ.സാധാരണ ഒരു രാജാവിന് അനന്തരാവകാശികളില്ലാതെ വന്നാൽ തത്തുല്യയോഗ്യതയുള്ള മറ്റൊരു രാജവംശത്തിൽ നിന്ന് ദത്തെടുക്കുകയാണ് പതിവ്. എങ്കിൽ മാത്രമേ പ്രജകളും ഗുരുജനങ്ങളും ബന്ധുജനങ്ങളും ആ അനന്തരാവകാശിയെ അംഗീകരിയ്ക്കുകയുള്ളു. ഇവിടെ അജ്ഞാതമായ സാഹചര്യത്തിൽ നിന്ന് ലഭിച്ച ഒരുശിശുവിനെ വംശശുദ്ധിയിൽ മുമ്പിൽ നിൽക്കുന്ന ഒരു പാണ്ഡ്യരാജാവ് കൊട്ടാരത്തിൽ കിരീടാവകാശിയായ മകനായി വളർത്തി എന്നത് പഴമ്പാട്ടുകാരുടെ പൊലിപ്പിച്ച പുരാണമാകാനാണ് സാധ്യത.

തന്റെ പ്രതിയോഗികളെ അടിച്ചമർത്താനും അടുത്തരാജാവകാനും തക്ക യോഗ്യതയുള്ള ഒരു പുത്രന് വേണ്ടി അതിയായി ആഗ്രഹിച്ചിരുന്ന പന്തളം രാജാവ് , എപ്പോഴെങ്കിലും ഇനി ഒരു മകൻ ജനിച്ചു വരാൻ വേണ്ടി കാത്തിരിയ്ക്കാതെ, സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് പാണ്ഡ്യനാട്ടിലുള്ള തന്റെ തായ്‌വഴിയിൽ നിന്ന് രാജലക്ഷണങ്ങളുള്ള ഒരു ആൺകുട്ടിയെ ദത്തെടുത്തു എന്നതായിരിയ്ക്കണം സത്യം.രണ്ടു കാര്യങ്ങൾ കൊണ്ട് നമുക്കീ വസ്തുതയെ സാധൂകരിയ്ക്കാൻ സാധിയ്ക്കും . [ തുടരും]
ശ്രീ അയ്യപ്പ ചരിതം [6]
-----------------------
അയ്യപ്പസ്വാമി പാണ്ഡ്യവംശജൻ
-------------------------------------
അയ്യപ്പസ്വാമിയെ പന്തളത്തരചന് നായാട്ടിന് പോയ വഴിയിൽ പമ്പാനദീതീരത്ത് നിന്ന്കിട്ടിയതല്ല എന്നതിന് പ്രധാനമായ ഒരു തെളിവ് പ്രാചീന സംസ്കൃത ഗ്രന്ഥമായ ശ്രീ ഭൂതനാഥോപാഖ്യാനത്തിലെ പരാമർശമാണ്. പരമശിവന് വിഷ്ണുമായയിൽ അയ്യപ്പസ്വാമി ജന്മം കൊണ്ടതിന് ശേഷം കൈലാസത്തിൽ വളർന്നെന്നും മഹിഷീ നിഗ്രഹമെന്ന അവതാരോദ്ദേശത്തിനായി പന്തളത്തരചന്റെ മകനായിമാറുവാനും അതിനായി പമ്പാനദീതീരത്ത് മണികണ്ഠനായി ചെന്നു കിടക്കുവാനും പരമശിവൻ ഉപദേശിക്കുന്നുവത്രെ. ഇവിടെയും യുക്തിഭംഗം മുഴച്ചുനിൽക്കുകയാണ്. ഉഗ്രവീര്യവാനായ പരമശിവന് ഒരു നിമിഷമുണ്ടായ മനോദൌർബ്ബല്യത്തിൽ നിന്നാണ് ഒരവതാരമുണ്ടായത് എന്ന വ്യാഖ്യാനം ഒട്ടും അഭിമാനകരമല്ല. തന്നെയുമല്ല മഹിഷീ നിഗ്രഹത്തിനായി അയ്യപ്പസ്വാമിയെ പന്തളത്തരചന്റെ സ്വന്തം മകനായി ജനിപ്പിക്കുന്നതിന് മറ്റൊരു തടസ്സവുമുണ്ടായിരുന്നതുമില്ല. ദേവകൾ വിചാരിച്ചാൽ എന്തു കാര്യമാണ് നടക്കാത്തത്. .അതിനുമുപരിയായി അയ്യപ്പസ്വാമി പന്തളത്ത് എത്തുന്നതിന് മുൻപ് മറ്റൊരിടത്ത് അവതാരമായിത്തന്നെ ജീവിച്ചിരുന്നു എന്ന സത്യമാണ് ഇവിടെ വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ സാധിയ്ക്കുന്നത്. അതു പാണ്ഡ്യനാട്ടിൽ തന്നെ ആയിരിയ്ക്കാണാണ് സാധ്യത. അവതാരോദ്ദേശം മഹിഷീ നിഗ്രഹമായിരുന്നെങ്കിൽ അവതാരലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ശേഷം അവതാരമൂർത്തി അന്തർ ദ്ധാനം ചെയ്യേണ്ടതാണ്. പക്ഷേ ഇവിടെ അതല്ല ഉണ്ടായത്. മഹിഷീ നിഗ്രഹത്തിന്ശേഷം അയ്യപ്പസ്വാമി കരിമല മന്നനെ കീഴടക്കുകയും അതും കഴിഞ്ഞ് ശബരിമലയിലെത്തി തപസ്സാചരിച്ച് താരക ബ്രഹ്മമായി മാറുകയും ചെയ്തു. അപ്പോൾ അതായിരുന്നു അവതാര ലക്ഷ്യമെങ്കിൽ ഇതിനിടയ്ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഒരു മഹിഷീ നിഗ്രഹത്തിന്റെ പ്രസക്തി എന്താണ്?

അപ്പോൾ അയ്യപ്പസ്വാമി യുക്തി സഹമല്ലാത്ത ചില ഐതിഹ്യങ്ങളിലൂടെ രൂപപ്പെട്ട ഒരവിശ്വസനീയ കഥാപാത്രമാണൊ. ഒരിയ്ക്കലുമല്ല . അയ്യപ്പസ്വാമിയെന്ന അവതാരമൂർത്തിയാ‍യ ചരിത്രപുരുഷന്റെ ജീവിതകഥയ്ക്ക് പുരാണപരമായ പശ്ഛാത്തലം നൽകുവാൻ നടത്തിയ പരിശ്രമങ്ങളാണ് യുക്തി ഭംഗമുണ്ടാക്കിയത്.

പ്രസിദ്ധമായ ഭൂതനാഥോപാഖ്യാനത്തേക്കാളും പഴക്കമുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നതും കേരളത്തിന്റേയും തമിഴ്നാട്ടിന്റേയും വിവിധഭാഗങ്ങളിൽ പ്രചാരത്തിലിരിയ്ക്കുന്നതുമായ ശാസ്താം പാട്ടുകളിൽ ഒരു നല്ല യോദ്ധാവെന്നനിലയിൽ അയ്യപ്പസ്വാമി പന്തളത്തരചനെ സേവിയ്ക്കുവാൻ ചെല്ലുന്നതായിട്ടാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ബാല്യകാലം പന്തളം കൊട്ടാരത്തിൽ കഴിച്ചതായി ഒരു പാട്ടിലും പറയുന്നില്ല.ശൂർപ്പകൻ കവി, പാണ്ടിശ്ശേവം, പന്തളശ്ശേവം, എളവർശ്ശേവം,പുലിപ്പാൽ ശ്ശേവം, ,ഈഴശ്ശേവം, വാവരങ്കംതുടങ്ങിയ പല പ്രസിദ്ധമായ പാട്ടുകളിലും പാലാഴിമഥനത്തിന്റ്റെ കഥയോ പന്തളത്ത് ശിശുവായിജീവിച്ചതോ പരാമർശിയ്ക്കുന്നില്ല.ശൂർപ്പകൻ കവി എന്നപ്രാചീനമായ പാട്ടിൽ “ അൻപോലെ മോഹിനിപെറ്റു വളർത്ത പൊന്മകനാരായ” ശാസ്താവ് കൈലാസത്തിൽ താമസിയ്ക്കുമ്പോൾ ഒരുദിവസം ശിവനോട് “ പരിചിനൊടൊരുപതിനാറ് വയസ്സായ് വിരവിനൊടൊരു ശേവം ചെയ്യണം ആരെ ച്ചെന്നു സേവിയ്ക്ക വേണ്ടു..’‘ എന്നു ചോദിച്ചതിന് “ ഒരു രാജാവിനെ സേവിയ്ക്ക വേണ്ടുകിൽ പാണ്ടിരാജാവേ സേവിയ്ക്കവേണം” എന്ന് പരമശിവൻ മറുപടികൊടുക്കുകയും അങ്ങിനെ അയ്യപ്പ സ്വാമി പരിവാര സമേതം പന്തളത്തെഴുന്നള്ളി രാജാവിനെക്കണ്ട് ശേവുകമാരംഭിയ്ക്കുകയും ചെയ്തത്രെ.
ഇങ്ങിനെ അയ്യപ്പസ്വാമിയെ പമ്പാതീരത്ത് നിന്ന് പന്തളം രാജാവിന് ലഭിച്ചു എന്നു പറയുന്ന പുരാണത്തെ തള്ളിക്കളയുന്ന വസ്തുതകൾ പലതും സൂചിപ്പിയ്ക്കുന്നത് തന്റെ തായ്‌വഴിയായ പാണ്ഡ്യദേശത്ത് നിന്ന് ഒരു രാജകുമാരനെ പന്തളത്തരചൻ രാജ്യരക്ഷയ്ക്കായി ദത്തെടുത്തു എന്ന ചരിത്രത്തിന് നീതീകരണമുണ്ട് എന്നു തന്നെയാണ്.

പാണ്ഡ്യദേശീയനാണ് അയ്യപ്പസ്വാമി എന്നതിനുള്ള മറ്റൊരു ശക്തമായ തെളിവ് കൂടിയുണ്ട്. [തുടരും]
ശ്രീ അയ്യപ്പ ചരിതം [7]
-------------------------
അയ്യപ്പസ്വാമിയും തമിഴ് നാടും.
----------------------------------
ഒരുപക്ഷേ ലോകത്തേറ്റവും കൂടുതൽ അയ്യപ്പഭക്തന്മാരും തീവ്രസ്വാമിഭക്തിയും ഉള്ള സ്ഥലം തമിഴ് നാടാണ്. മാതൃഭാഷാ വികാരവും മണ്ണിന്റെ മക്കൾ വാദവും ഒരു ഭ്രാന്ത്പോലെ ആവേശിച്ചിരിയ്ക്കുന്ന നാടും തമിഴ് നാടാണ്. ദ്രാവിഡ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനിയ്ക്കുക മാത്രമല്ല മറ്റൊന്നിനേയും അതിന്റെ മീതെ വരാൻ അനുവദിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഏക സംസ്ഥാനവും തമിഴ് നാടാണ്. അതുകൊണ്ട് തന്നെയാണ് തമിഴ് നാട്ടിലെ പ്രധാന രാക്ഷ്ട്രീയ കക്ഷികൾ അവരുടെ പാർട്ടികൾക്ക്‘’ ദ്രാവിഡ മുന്നേറ്റ കഴകം‘ പോലെയുള്ളതും പ്രാദേശിക വികാരം തുടിച്ചു നിൽക്കുന്നതുമായ പേരുകൾ നൽകിയിട്ടുള്ളത്. ചുരുക്കത്തിൽ തമിഴ് നാടിന്റെ സ്വന്തമല്ലാത്ത ഒന്നിനേയും അംഗീകരിയ്ക്കാത്ത , പ്രാദേശികത ഒരു വികാരമായി കൊണ്ടു നടക്കുന്ന ഒരു ജനതയാണ് മറ്റൊരു സംസ്ഥാനത്തെ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയെ തീവ്രഭക്തിയോടെ ഭജിയ്ക്കുന്നത്. എന്നു മാത്രമല്ല ഏറ്റവും കൂടുതൽ ധനം സമർപ്പിയ്ക്കുന്നതും തമിഴ് നാട്ടിൽ നിന്നുള്ള ഭക്തന്മാരാണ്. പുറത്തു നിന്നുള്ളവർ ചെന്നാൽ ഏറ്റവും കൂടുതൽ സാമ്പത്തികമായി കബളിപ്പിയ്ക്കപ്പെടുന്നത് തമിഴ് നാട്ടിൽ പതിവാണ് എന്ന് പറയാറുണ്ട്. അത്തരമൊരു ജനതയാണ് ‘പോതുമാ അയ്യപ്പാ‘ എന്നുറക്കെ ചോദിച്ചുകൊണ്ട് കൈ നിറയെ പണം വാരി അയ്യപ്പന് കാണിയ്ക്കയിടുന്നത്. മകരവിളക്ക് സമയത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ വയ്യാത്തതുകൊണ്ട് പൊതുവേ സുഖലോലുപരായ മലയാളികൾ ആ സമയത്തെ ശബരിമല യാത്ര ഒഴിവാക്കുമ്പോൾ , പോലീസുകാരന്റെ തല്ലു കൊണ്ടാലും പട്ടിണി സഹിച്ച് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നാലും മലമൂത്ര വിസർജ്ജനം പോലും നടത്താൻ സാധിയ്ക്കാതെ സ്ത്രീകളടക്കമുള്ളവർക്ക് നരകയാതന അനുഭവിയ്ക്കേണ്ടി വന്നാലും മലയാളി ഭക്തന്മാരുടെ അവജ്ഞയോടെയുള്ള പെരുമാറ്റങ്ങൾ അനുഭവിയ്ക്കേണ്ടി വന്നാലും അതെല്ലാം സഹിച്ച് ഒരു പരാതിയും പറയാതെ മകരജ്യോതിദർശനത്തിനായി ഒഴുകിയെത്തുന്നത് കൂടുതലും തമിഴ് ഭക്തന്മാരാണ്.
മാലയിട്ടുകഴിഞ്ഞാൽ ഒരു അയ്യപ്പ ഭക്തനും ഗുരുസ്വാമിയ്ക്കുമൊക്കെ നാട്ടിലും വീട്ടിലും കിട്ടുന്ന ബഹുമാനം അറിയണമെങ്കിൽ നാം തമിഴ് നാട്ടിൽ തന്നെ പോകണം.നാൽ‌പ്പത്തിഒന്നു ദിവസത്തെ മണ്ഡലവൃതം എടുത്തുകൊണ്ടല്ലാതെ സാധാരണ ഒരാളും അവിടെ മലചവിട്ടാറില്ല.ഇരുമുടിക്കെട്ടില്ലാതെ മലകയറുന്നത് മലയാളികൾ ഒരു ഫാഷനാക്കിയിരിയ്ക്കുന്ന ഇക്കാലത്ത് ഇരുമുടിയില്ലാതെ ശബരിമലയ്ക്ക് പോകുന്നതിനേക്കുറിച്ച് പറയുന്നത് പോലും സ്വാമി നിന്ദയായി കരുതുന്നവരാണ് തമിഴ് നാട്ടുകാർ.ഇപ്പോൾ മാസപൂജയ്ക്ക് തൊഴാനെത്തുന്നവരുടെ സംഖ്യ വർദ്ധിച്ചിരിയ്ക്കുകയാണല്ലൊ. പല മാസം തൊഴീലുകാരും ഇരുമുടിയില്ലാതെയും ഒരു ദിവസത്തെപോലും വൃതമില്ലാതെയുമാണ് വരുന്നതെന്നതൊരു യാഥാർത്ഥ്യമത്രെ. ഇരുമുടി നിറച്ചുവരുന്നവരാവട്ടെ , മണ്ഡലകാലത്ത് നൽകുന്ന പ്രാധാന്യമൊന്നുമില്ലാതെ ഒരു ഇരുമുടി തട്ടിക്കൂട്ടിവരികയാണ് ചെയ്യുന്നത്. എന്നാൽ വളരെ ഭക്തിയോടെയും ആചാരങ്ങളോടെയും ഇതൊക്കെ അനുഷ്ഠിച്ചു വരുന്നവരും ധാരളമായുണ്ട് എന്നത് വിസ്മരിയ്ക്കുന്നില്ല. പക്ഷേ ആചാരങ്ങൾ പാലിയ്ക്കാതെ മലചവിട്ടുന്ന ഒരു തമിഴ് സ്വാമിയേയും നമുക്ക് കാണാൻ സാധിയ്ക്കില്ല .
തമിഴ്നാടിന്റെ മണ്ണിൽ തന്നെയുള്ള പഴനി ആണ്ടവനോടും മധുരമീനാക്ഷിയോടും കാണിയ്ക്കുന്നതിന്റെ എത്രയോ ഇരട്ടിഭക്തി തമിഴ്നാട്ടുകാർ എന്തുകൊണ്ട് മലയാള നാട്ടിലുള്ള അയ്യപ്പസ്വാമിയോട് കാണിയ്ക്കുന്നു എന്നതിന്റെ രഹസ്യം അയ്യപ്പസ്വാമി തമിഴ് വംശജനാണ് എന്നതു തന്നെയാണ്. ചെറുപ്പത്തിൽ തന്നെ പന്തളത്ത് കൊട്ടാരത്തിലേയ്ക്ക് തങ്ങളെ വിട്ടുപോയ തങ്ങളുടെ സ്വന്തം രാജകുമാരനെ വീണ്ടും ഒരു നോക്കു കാണുവാനുള്ള പാണ്ഡ്യനാട്ടുകാരുടെ ആവേശവും ആദരവും വാത്സല്യവുമൊക്കെയ്യാണ് ഈ ഭക്തി പ്രഹർഷത്തിൽ നമുക്ക് കാണാൻ സാധിയ്ക്കുന്നത്. ഇവിടെ രക്തം രക്തത്തെ തിരിച്ചറിയുകയാണ്. തങ്ങളുടെ സ്വന്തം അയ്യപ്പനെ കാണാൻ വേണ്ടി ഓടിവരുന്ന രക്തബന്ധമുള്ള ഒരു ജനതയുടെ ആത്മസായൂജ്യമാണ് തമിഴ് നാടിന്റെ അയ്യപ്പഭക്തി. ഈ വികാരപരമായ അടുപ്പം ഒരിയ്ക്കലും മലായാളി ഭക്തനിൽ നമുക്ക് കാണാൻ കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. രണ്ടു കൂട്ടരുടേയും ശരണവിളി മാത്രം ശ്രദ്ധിച്ചാൽ മതി നമുക്കീ വ്യത്യാസം ബോധ്യപ്പെടും. ഈ അടയാളങ്ങളൊക്കെ നമ്മെ അറിയിക്കുന്നത് അയ്യപ്പസ്വാമി പാണ്ഡ്യവംശീയനാണ് എന്നത്രെ. [തുടരും]
ശ്രീ അയ്യപ്പ ചരിതം [8]
-------------------------
പന്തളത്തെ അയ്യപ്പന്റെ ജീവിതം
------------------------------------
പന്തളം കൊട്ടാരത്തിലെ അയ്യപ്പസ്വാമിയുടെ ജീവിതം കിരീടാവകാശിയായ രാജകുമാരനേപ്പോലെ തന്നെ ആയിരുന്നു. തേജസ്വിയായ ആ ബാലനിൽ രാജ്ഞിയും മന്ത്രിമാരും പ്രജകളുമൊക്കെ വാത്സല്യാദരവുകൾ വാരിച്ചൊരിഞ്ഞു. ബാല്യത്തിൽ തന്നെ അസാമാന്യമായ ഈശ്വരഭക്തിയും യോഗശക്തിയും പ്രകടിപ്പിച്ചിരുന്ന മണികണ്ഠകുമാരൻ അതുകൊണ്ട് തന്നെ ഒരു പ്രത്യേകദിശയിലാണ് വളർത്തപ്പെട്ടത്. പന്തളം എന്ന ചെറിയരാജ്യത്തിന് അകത്തുനിന്നും പുറത്തു നിന്നും നേരിട്ടുകൊണ്ടിരിയ്ക്കുന്ന അക്രമങ്ങളെ അമർച്ച ചെയ്യാൻ കരുത്തുള്ള ഒരു രണവീരനായി മണികണ്ഠനെ വളർത്തിക്കൊണ്ടു വരിക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം .ഒരഭ്യാസിയ്ക്ക് അടിസ്ഥാനപരമായി വേണ്ടതു യോഗബലമാണ്. അതിന് രേതസ്സിനെ സംരക്ഷിച്ച് യോഗവിദ്യയിലൂടെ ഓജസ്സായി മാറ്റുന്ന ബ്രഹ്മചര്യജീവിത വൃതം അനിവാര്യമാണ്.തമിഴ്നാട്ടിൽ ഇപ്പോൾ പോലും ധാരാളമായുള്ള സിദ്ധപാരമ്പര്യത്തിൽ നിഷ്ണാതനായിരുന്ന രാജാവ് അത്തരത്തിലുള്ള ഒരു സിദ്ധഗുരുവിനെ വരുത്തി മണികണ്ഠനെ അപൂർവ്വവും ശക്തിമത്തുമായ ഹഠയോഗമാർഗ്ഗത്തിൽ കഠിനപരിശീലനം നൽകിയിരിയ്കാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനവില്ല.
ഹഠയോഗം യോഗമാർഗ്ഗങ്ങളിലെ ഏറ്റവും സങ്കീർണമായതും വളരെ ചെറുപ്പത്തിലേ തന്നെ പരിശീലിച്ചു തുടങ്ങേണ്ടതുമായ ഒരു യോഗ പദ്ധതിയാണ് .രേതസ്സ് രൂപപ്പെടുന്നതിനു മുൻപ് തന്നെയുള്ള കൌമാരകാലത്ത് ഈ യോഗം ശീലിച്ചു തുടങ്ങുന്ന ഒരാൾ ലോകത്തെ ജയിയ്ക്കാനുള്ള ആത്മവീര്യമൂള്ളവനായി മാറും എന്നു ശാസ്ത്രങ്ങൾ പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരാൾക്ക് അതീന്ദ്രിയ വിദ്യകൾ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ പോലെയാണ് . സ്വന്തം ഇന്ദ്രിയ ഘടനകളെ വിഘടിപ്പിച്ച് പഞ്ചഭൂതങ്ങളിലേയ്ക്ക് ലയിപ്പിയ്ക്കാനും സ്വേച്ഛയാ വീണ്ടും യോജിപ്പിച്ച് ശരീരധാരണം നടത്താനും സാധിയ്ക്കും. സൂക്ഷ്മ ഭാവത്തിൽ വർത്തിച്ചു കൊണ്ട് അന്ത:രീക്ഷത്തെ ആകെ പരിവർത്തിപ്പിയ്ക്കാനും കാലദേശങ്ങളെക്കടന്ന് സാക്ഷിരൂപത്തിൽ എത്രകാലം വേണമെങ്കിലും സൂക്ഷ്മലോകത്തിൽ ജീവിയ്കാനും സാധിയ്ക്കും. ചിരംജീവിയായിരിയ്ക്കുക എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. അസാമാന്യ യോഗശക്തി നേടിയിരുന്ന ഹനുമാൻ സ്വാമി ഇങ്ങിനെ ചിരംജീവിയായി ഇപ്പോഴും ജീവിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഹനുമാൻ യോഗശാലിയായതു കൊണ്ടാണ് സമുദ്രം ചാടിക്കടക്കാൻ ജാംബവാൻ ഹനുമാനോട് ആവശ്യപ്പെട്ടത് .അണിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം തുടങ്ങിയ അഷ്ടസിദ്ധികൾ സ്വായത്തമാക്കിയിട്ടുള്ള ഹഠയോഗികൾക്ക് ഇതൊക്കെ ക്ഷിപ്രസാദ്ധ്യമത്രെ. അതുകൊണ്ട് തന്നെയാണ് മൃതസഞ്ജീവനി നിമിഷങ്ങൾക്കുള്ളിൽ കൊണ്ടുവരുന്നതിനായി ഹിമാലയത്തിലേയ്ക്ക് പറക്കുവാൻ ഹനുമാൻസ്വാമിയെത്തന്നെ ശ്രീരാമൻ ചുമതലപ്പെടുത്തിയത്. സ്വന്തം ഇന്ദ്രിയങ്ങളുടെ മേൽ യജമാനത്വം നേടിയ യോഗമൂർത്തികളായതു കൊണ്ടാണ് ഹനുമാനും അയ്യപ്പനും സ്വാമി എന്ന വിശേഷണം ഒരുപോലെ വന്നത് .
പുലിക്കൂട്ടവുമായി അയ്യപ്പസ്വാമി പന്തളം കൊട്ടാരത്തിലെത്തിയതും മഹപരാക്രമിയായിരുന്ന മഹിഷിയേ നിഗ്രഹിച്ചതും ഇന്നുപോലും കയറിച്ചെല്ലാൻ ദുർഗ്ഗമമായ കരിമലയിലെ കോട്ട കീഴടക്കിയതുമടക്കമുള്ള മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ അയ്യപ്പസ്വാമി ചെയ്തത് തന്റെ അതീന്ദ്രിയമായ യോഗശക്തികൊണ്ടായിരുന്നു. അതേയോഗശക്തികൊണ്ട് തന്നെ ഹനുമാൻ സ്വാമിയേപ്പോലെ ഇന്നും ശബരിമലയിൽ അദൃശ്യനായി സന്നിധാനം ചെയ്ത് ചിരംജീവിയായി വാഴുകയാണ് അയ്യപ്പസ്വാമി. [തുടരും]

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

അയ്യപ്പചരിതം

ശ്രീ അയ്യപ്പചരിതം [10]
-------------------------

ശ്രീ അയ്യപ്പ ചരിതം [9]
--------------------------
രണവീരനായ അയ്യപ്പ സ്വാമി
--------------------------------
പന്തളത്തരചൻ അയ്യപ്പസ്വാമിയേ വളർത്തിയത് അസാമാന്യമായ കഴിവുകളുള്ള ഒരു ആയുധാഭ്യാസിയായിട്ടാണ്. എല്ലാ വിധത്തിലുള്ള പയറ്റുമുറകളും അയ്യപ്പനെ അഭ്യസിപ്പിച്ചു. അന്നൊക്കെ നേരിട്ടുള്ള യുദ്ധമായിരുന്നല്ലൊ. ഇത്തരം പയറ്റുകളിൽ അഭ്യാസിയ്ക്ക് ശരീരം മുഴുവൻ കണ്ണായിരിയ്ക്കണം എന്നാണ് പറയുക. അസാമാന്യമായ മെയ്‌വഴക്കവും വേഗതയും ഏകാഗ്രതയും അക്ഷീണഗാത്രവുമാണ് ഒരു യുദ്ധവീരനുണ്ടാവേണ്ടത്. ഇതിനാവശ്യമായത് ബ്രഹ്മചര്യവും യോഗാഭ്യാസവുമാണ്. ഈ രണ്ടു കാര്യത്തിലും ഒന്നാമനായിരുന്നു അയ്യപ്പസ്വാമി.
അശ്വാരൂഡ യുദ്ധത്തിൽ അതിസമർഥനായിരുന്നതു കൊണ്ടും സൈന്യത്തെ നയിച്ചുകൊണ്ട് കുതിരപ്പുറത്ത് എപ്പോഴും മുന്നിൽ സഞ്ച്ചരിച്ചിരുന്നതുകൊണ്ടുമാണ് അയ്യപ്പന്റെ വാഹനം കുതിരയായത്. പലരും ധരിച്ചിരിയ്ക്കുന്നത് പുലിവാഹനനാണ് അയ്യപ്പസ്വാമി എന്നാണ് .നാട്ടിൽ പലയിടത്തുമുള്ള അതി വിദഗ് ധന്മാരായ പല ഗുരുക്കന്മാരുടെയും കളരികളിൽ പരിശീലനത്തിനായി അയ്യപ്പസ്വാമിയെ പന്തളത്തരചൻ അയച്ചിരുന്നു. കടത്തനാടൻ കളരി സമ്പ്രദായത്തിന്റെ ഭാഗവും അപൂർവ്വം ആളുകൾക്ക് മാത്രമറിയാവുന്നതും ജീവരക്ഷയ്ക്ക് മാത്രമുപയോഗിയ്ക്കേണ്ടതുമായ പൂഴിക്കടകൻ എന്ന അടവ് അറിയാവുന്ന മുഹമ്മയിലെ ചീരപ്പൻ ചിറ കളരിയിലെ ഗുരുക്കളുടെ കളരിയിൽ മാസങ്ങളോളം താമസിച്ച് അയ്യപ്പൻ ആ പൊയ്ത്തു വിദ്യ മനസ്സിലാക്കി എന്നു പഴമക്കാർ പറയുന്നു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണിൽ വീണുകിടക്കുമ്പോൾ അങ്കക്കലി പൂണ്ട് , വീണവനെ വെട്ടാൻ പാടില്ല എന്ന യുദ്ധമര്യാദ മറന്ന് ,വധിയ്ക്കാൻ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയിൽ പൂഴിനിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ് . അനവസരത്തിൽ പ്രയോഗിയ്ക്കാൻ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേർന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിയ്ക്കാത്ത ഈ അടവ് , ചീരപ്പൻ ചിറയിലെ കളരിഗുരുക്കൾ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പഠിപ്പിച്ചു എന്നു പറയപ്പെടുന്നു. ചീരപ്പന് ചിറയിലും പരിസരങ്ങളിലും ഉള്ളവർ ഈ ചരിത്രത്തെ നെഞ്ചേറ്റി ജീവിയ്ക്കുന്നവരാണ് . ആ കളരിയിൽ ഇന്നും അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിയ്ക്കുന്നുണ്ട്. ശബരിമലയെ സങ്കൽ‌പ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും നടന്നു വരുന്നു.അവിടെ അയ്യപ്പ സ്വാമി താമസിയ്ക്കുമ്പോഴാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി മാറിയ അതീവ തേജസ്വിനിയായ ഒരു സ്ത്രീ രത്നം അയ്യപ്പസ്വാമിയുടെ അലൌകിക കാന്തിയിൽ ആകൃഷ്ടയായത് എന്നു പറയപ്പെടുന്നു.[തുടരും]
അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും
------------------------------------------
മുഹമ്മയിലെ ചീരപ്പൻ ചിറ കളരിയിൽ താമസിച്ച് പൊയ്ത്തുമുറകൾ പഠിയ്ക്കുന്ന കാലത്താണ് മാളികപ്പുറത്തമ്മ എന്നു പിൽക്കാലത്ത് അറിയപ്പെട്ട സമീപ ഗൃഹത്തിലെ തരുണീ രത്നത്തിന് അതിതേജസ്വിയായ മണികണ്ഠകുമാരനിൽ മനസ്സ് പതിയുന്നത്. ആരേയും ശ്രദ്ധിയ്ക്കാതെ യോഗമുറകളിലും കളരിഅഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച് അവിടെ താമസിച്ചിരുന്ന മണികണ്ഠനിൽ അതിസുന്ദരിയായ ഒരു തരുണിയ്ക്ക് ആകർഷണം ഉണ്ടാവുക സ്വാഭാവികം മാത്രമാണല്ലൊ .പരസ്പരം പലപ്പോഴും കാണാറുണ്ടായിരുന്നുവെങ്കിലും തന്നെശ്രദ്ധിയ്ക്കാതിരുന്ന കുമാരനോട് ഓരോ ദിവസവും ഭക്തിയും അനുരാഗവും വളർന്നുകൊണ്ടിരുന്നു. ഒടുവിൽ പരിശീലനം പൂർത്തിയാക്കി മണികണ്ഠൻ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. ഇനിയും തന്റെ മനസ്സിലുള്ളതു പറയാതിരിയ്ക്കാനാവില്ല എന്നുറച്ച് യാത്രതിരിയ്ക്കാൻ തയ്യാറെടുക്കുന്ന കുമാരന്റെ മുന്നിലെത്തി തന്റെ ഹൃദയാഭിലാഷം കുമാരി അറിയിക്കുകയും സംസ്കാരസമ്പന്നയും സുചരിതയും സുന്ദരിയുമായിരുന്ന ആ പെൺകുട്ടിയുടെ അഭ്യർഥന മണികണ്ഠൻ ചെവിക്കൊള്ളുകകയും ചെയ്തുവത്രെ. പക്ഷെ തന്റെ ജീവിതദൌത്യം പൂർത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാൻ തനിയ്ക്ക് സാധിയ്ക്കില്ല എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചില്ല. കരിമലയിൽ നിന്ന് പലപ്പോഴും കാടിറങ്ങിവന്ന് നാടുകൊള്ളയടിയ്ക്കുകയും പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്ന ഉദയനൻ ആയിടയ്ക്ക് പന്തളം കൊട്ടാരത്തിലും കയറി അതിക്രമങ്ങൾ കാ‍ട്ടിയത് രാജാവിനേയും പ്രജകളേയും ആകെ അപമാനത്തിലും ദു:ഖത്തിലും ആഴ്ത്തിയിരുന്നു. കൊട്ടാരത്തിൽ നിന്ന് ഒരു രാജകുമാരിയെ ഉദയനൻ തട്ടിക്കൊണ്ടുപോയി എന്നും കേൾവിയുണ്ട്. സ്വന്തമായി സൈന്യമോ വലിയ സമ്പത്തോ ഇല്ലാതിരുന്ന ഒരു കൊച്ചു നാട്ടുരാജ്യം മാത്രമായിരുന്നു പന്തളം. തന്റെ പ്രജകളെ സംരക്ഷിയ്ക്കേണ്ട രാജാവിന് തന്റെ അന്ത:പ്പുരത്തിലെ ആളുകളെപ്പോലും രക്ഷിയ്ക്കാൻ കഴിയാത്തത് വലിയ നാണക്കേടു തന്നെയായിരുന്നു. അതിനുമുപരിയായി പന്തളത്തിന്റെ അധീനതയിലുൾപ്പെട്ടതും അന്നുതന്നെ നിരവധിതപസ്വികളുടേയും സിദ്ധപുരുഷന്മാരുടേയും കാനന വാസികളുടേയും ആരാധനാലയമായിരുന്നതുമായ ശബരിമല ക്ഷേത്രം ആ കാട്ടുകൊള്ളക്കാ‍രൻ തകർക്കുകയും അവിടെയുണ്ടായിരുന്ന ധർമശാസ്താവിന്റെ വിഗ്രഹം നശിപ്പിയ്ക്കുകയും പൂജാരിയേയും സാധുക്കളേയും വധിയ്ക്കുകയും ചെയ്തിരുന്നു. പരശുരാമനാൽ സ്ഥാപിയ്ക്കപ്പെട്ടതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ആ ക്ഷേത്രം പുനർനിർമ്മിച്ച് നൽകേണ്ടത് നാടു വാഴുന്ന രാജാവിന്റെ ഉത്തരവാദിത്ത്വമായിരുന്നു. ഈ വിധകാര്യങ്ങൾക്കെല്ലാമുള്ള പരിഹാരത്തിനായി രാജാവ് പ്രതീക്ഷയർപ്പിച്ചിരുന്നത് മണികണ്ഠകുമാരനിലായിരുന്നു. സർവ്വായുധ നിഷ്ണാതനായി മണികണ്ഠൻ വന്ന് സൈന്യത്തെ സംഘടിപ്പിച്ച് തന്റേയും രാജ്യത്തിന്റേയും സങ്കടങ്ങൾ പരിഹരിക്കുന്ന ദിവസത്തിനായി കാത്തിരിയ്ക്കുകയായിരുന്നു രാജാവും പ്രജകളും . ഈ വസ്തുത മണികണ്ഠൻ ആ തരുണിയോടു അറിയിച്ചപ്പോൾ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിന്നായി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളിൽ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട് തന്റെ ദൌത്യം പൂർത്തിയാക്കി താൻ എന്നെങ്കിലും തിരികെ വന്നാൽ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നൽകിയ ശേഷം മണികണ്ഠൻ യാത്രയായി.[തുടരും]