2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [8]
-------------------------
പന്തളത്തെ അയ്യപ്പന്റെ ജീവിതം
------------------------------------
പന്തളം കൊട്ടാരത്തിലെ അയ്യപ്പസ്വാമിയുടെ ജീവിതം കിരീടാവകാശിയായ രാജകുമാരനേപ്പോലെ തന്നെ ആയിരുന്നു. തേജസ്വിയായ ആ ബാലനിൽ രാജ്ഞിയും മന്ത്രിമാരും പ്രജകളുമൊക്കെ വാത്സല്യാദരവുകൾ വാരിച്ചൊരിഞ്ഞു. ബാല്യത്തിൽ തന്നെ അസാമാന്യമായ ഈശ്വരഭക്തിയും യോഗശക്തിയും പ്രകടിപ്പിച്ചിരുന്ന മണികണ്ഠകുമാരൻ അതുകൊണ്ട് തന്നെ ഒരു പ്രത്യേകദിശയിലാണ് വളർത്തപ്പെട്ടത്. പന്തളം എന്ന ചെറിയരാജ്യത്തിന് അകത്തുനിന്നും പുറത്തു നിന്നും നേരിട്ടുകൊണ്ടിരിയ്ക്കുന്ന അക്രമങ്ങളെ അമർച്ച ചെയ്യാൻ കരുത്തുള്ള ഒരു രണവീരനായി മണികണ്ഠനെ വളർത്തിക്കൊണ്ടു വരിക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം .ഒരഭ്യാസിയ്ക്ക് അടിസ്ഥാനപരമായി വേണ്ടതു യോഗബലമാണ്. അതിന് രേതസ്സിനെ സംരക്ഷിച്ച് യോഗവിദ്യയിലൂടെ ഓജസ്സായി മാറ്റുന്ന ബ്രഹ്മചര്യജീവിത വൃതം അനിവാര്യമാണ്.തമിഴ്നാട്ടിൽ ഇപ്പോൾ പോലും ധാരാളമായുള്ള സിദ്ധപാരമ്പര്യത്തിൽ നിഷ്ണാതനായിരുന്ന രാജാവ് അത്തരത്തിലുള്ള ഒരു സിദ്ധഗുരുവിനെ വരുത്തി മണികണ്ഠനെ അപൂർവ്വവും ശക്തിമത്തുമായ ഹഠയോഗമാർഗ്ഗത്തിൽ കഠിനപരിശീലനം നൽകിയിരിയ്കാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനവില്ല.
ഹഠയോഗം യോഗമാർഗ്ഗങ്ങളിലെ ഏറ്റവും സങ്കീർണമായതും വളരെ ചെറുപ്പത്തിലേ തന്നെ പരിശീലിച്ചു തുടങ്ങേണ്ടതുമായ ഒരു യോഗ പദ്ധതിയാണ് .രേതസ്സ് രൂപപ്പെടുന്നതിനു മുൻപ് തന്നെയുള്ള കൌമാരകാലത്ത് ഈ യോഗം ശീലിച്ചു തുടങ്ങുന്ന ഒരാൾ ലോകത്തെ ജയിയ്ക്കാനുള്ള ആത്മവീര്യമൂള്ളവനായി മാറും എന്നു ശാസ്ത്രങ്ങൾ പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരാൾക്ക് അതീന്ദ്രിയ വിദ്യകൾ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ പോലെയാണ് . സ്വന്തം ഇന്ദ്രിയ ഘടനകളെ വിഘടിപ്പിച്ച് പഞ്ചഭൂതങ്ങളിലേയ്ക്ക് ലയിപ്പിയ്ക്കാനും സ്വേച്ഛയാ വീണ്ടും യോജിപ്പിച്ച് ശരീരധാരണം നടത്താനും സാധിയ്ക്കും. സൂക്ഷ്മ ഭാവത്തിൽ വർത്തിച്ചു കൊണ്ട് അന്ത:രീക്ഷത്തെ ആകെ പരിവർത്തിപ്പിയ്ക്കാനും കാലദേശങ്ങളെക്കടന്ന് സാക്ഷിരൂപത്തിൽ എത്രകാലം വേണമെങ്കിലും സൂക്ഷ്മലോകത്തിൽ ജീവിയ്കാനും സാധിയ്ക്കും. ചിരംജീവിയായിരിയ്ക്കുക എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. അസാമാന്യ യോഗശക്തി നേടിയിരുന്ന ഹനുമാൻ സ്വാമി ഇങ്ങിനെ ചിരംജീവിയായി ഇപ്പോഴും ജീവിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഹനുമാൻ യോഗശാലിയായതു കൊണ്ടാണ് സമുദ്രം ചാടിക്കടക്കാൻ ജാംബവാൻ ഹനുമാനോട് ആവശ്യപ്പെട്ടത് .അണിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം തുടങ്ങിയ അഷ്ടസിദ്ധികൾ സ്വായത്തമാക്കിയിട്ടുള്ള ഹഠയോഗികൾക്ക് ഇതൊക്കെ ക്ഷിപ്രസാദ്ധ്യമത്രെ. അതുകൊണ്ട് തന്നെയാണ് മൃതസഞ്ജീവനി നിമിഷങ്ങൾക്കുള്ളിൽ കൊണ്ടുവരുന്നതിനായി ഹിമാലയത്തിലേയ്ക്ക് പറക്കുവാൻ ഹനുമാൻസ്വാമിയെത്തന്നെ ശ്രീരാമൻ ചുമതലപ്പെടുത്തിയത്. സ്വന്തം ഇന്ദ്രിയങ്ങളുടെ മേൽ യജമാനത്വം നേടിയ യോഗമൂർത്തികളായതു കൊണ്ടാണ് ഹനുമാനും അയ്യപ്പനും സ്വാമി എന്ന വിശേഷണം ഒരുപോലെ വന്നത് .
പുലിക്കൂട്ടവുമായി അയ്യപ്പസ്വാമി പന്തളം കൊട്ടാരത്തിലെത്തിയതും മഹപരാക്രമിയായിരുന്ന മഹിഷിയേ നിഗ്രഹിച്ചതും ഇന്നുപോലും കയറിച്ചെല്ലാൻ ദുർഗ്ഗമമായ കരിമലയിലെ കോട്ട കീഴടക്കിയതുമടക്കമുള്ള മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ അയ്യപ്പസ്വാമി ചെയ്തത് തന്റെ അതീന്ദ്രിയമായ യോഗശക്തികൊണ്ടായിരുന്നു. അതേയോഗശക്തികൊണ്ട് തന്നെ ഹനുമാൻ സ്വാമിയേപ്പോലെ ഇന്നും ശബരിമലയിൽ അദൃശ്യനായി സന്നിധാനം ചെയ്ത് ചിരംജീവിയായി വാഴുകയാണ് അയ്യപ്പസ്വാമി. [തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ