2013, ഡിസംബർ 21, ശനിയാഴ്‌ച

തിരുവാതിര [2]
-----------------
തിരുവാതിര ഒരു നൃത്തരൂപമാ‍ണോ ?..........അല്ല.
------------------------------------------------------- ഡി .അശ്വിനീ ദേവ്
പലരും ധരിച്ചിരിയ്ക്കുന്നത് തിരുവാതിര ഒരു ക്ലാസ്സിക്കൽ നൃത്തരൂപമാണ് എന്നാണ് .അതുകൊണ്ട് തന്നെ നൃത്തവിഭാഗത്തിൽ പെടുത്തിക്കൊണ്ട് യുവജനോത്സവങ്ങളിലും മറ്റും ഇതിനെ ഒരു മത്സരയിനമായി മാറ്റിയിട്ടുണ്ട് .എന്നാൽ തിരുവാതിര നൃത്തവിഭാഗത്തിൽ‌പ്പെടുന്ന ഒരു കലയേയല്ല എന്നതാണ് വാസ്തവം .മാർഗ്ഗം കളി ,പരിചമുട്ടുകളി എന്നിവപോലെ ഒരു കായികവിനോദമാണ് തിരുവാതിര. നൃത്തത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഭരതമുനി നാട്യശാസ്ത്രത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് .“ വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി” .നവരസാഭിനയത്തിലൂടെ നടനിലും ആസ്വാദകനിലും രസാനുഭൂതിയുണർത്തി ആത്മവിമലീകരണം വരുത്തുക എന്നതാണ് നടനത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിനായി നൃത്തത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കപ്പെടുന്നത് മുഖവും മുദ്രകളുമാണ് .ഇതിന് രണ്ടിനും തിരുവാതിരയിൽ ഒരു സ്ഥാനവുമില്ല. തിരുവാതിരകളിയ്ക്കുന്നവരുടെ മുഖത്ത് ഏത് ഭാവം വന്നാലും അതൊരു പ്രശ്നമേയല്ല.കേവലമായ ചില ചലനങ്ങളും കൈകൊട്ടലുമല്ലാതെ മുദ്രകൾക്ക് ഒരു പ്രാധാന്യവുമില്ല .ഇതിൽ നിന്നൊക്കെ വ്യക്തമാവുന്നത് ഭൌതീകമായ ചില ആവശ്യങ്ങൾക്ക് വേണ്ടി ഭാവനാശാലികളായ പൂർവ്വീകർ രൂപപ്പെടുത്തിയ സ്ത്രീകളുടെ ഒരു വ്യായാമ രൂപമാണ് തിരുവാതിരക്കളി എന്നതാണ്.

ഈ കായികവിനോദം സ്ത്രീകൾ പരിശീലിക്കുന്നതു വഴി വ്യക്തിയ്ക്കും സമൂഹത്തിനും ഉണ്ടാകുന്ന അനന്തമായ പ്രയോജനങ്ങളെക്കുറിച്ചോർക്കുമ്പോഴാണ് തിരുവാതിരവൃതത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവുന്നത് .
ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് സ്വാഭാവിക പ്രസവത്തോടുള്ള ഭയം. ലക്ഷക്കണക്കായ മരുന്നു കമ്പനിക്കാരുടെ വളർത്ത്മൃഗങ്ങളായ ഇംഗ്ലീഷ് ഡോക്ടറന്മാരുടേയും പടിഞ്ഞാറൻ പരിഷ്കാരത്തിന്റേയും സ്വാധീന ഫലമായാണ് സമൂഹത്തിൽ സ്വാഭാവികപ്രസവപ്രവണത കുറഞ്ഞതും സിസേറിയൻ വാസന വളർന്നതും . സ്വന്തം കുഞ്ഞിന് വേണ്ടിയാണെങ്കിൽ‌പ്പോലും ത്യാഗമനുഷ്ടിയ്കാനും വേദന സഹിയ്ക്കാനും താല്പര്യമില്ലാത്ത സ്ത്രീകളും എളുപ്പമാർഗ്ഗങ്ങൾ തേടിപ്പോകുന്ന പുതിയതലമുറയുടെ അഭിരുചികളും ഒരു സൃഷ്ടിയുടെ പിന്നിലുള്ള ദൈവീകനിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ് സിസേറിയൻ പ്രസവങ്ങൾ വ്യാപകമാവുന്നതിന്റെ പിന്നിലുള്ള കാരണങ്ങൾ. സസ്തനികളിൽ മനുഷ്യസ്ത്രീകൾ മാത്രമാണ് ദൈവനിയമത്തിന് വിരുദ്ധമായി കൃത്രിമപ്രസവരീതി സ്വീകരിച്ച് സൃഷ്ടിയുടെ രഹസ്യത്തെ അവഹേളിയ്ക്കുന്നത് .

ഒരു മനുഷ്യശിശു രൂപപ്പെടുന്ന ഓരോഘട്ടത്തിലും മനുഷ്യാതീതമായ ഒരു നിയമം പ്രവർത്തിയ്ക്കുന്നത് നമുക്ക് ബോധ്യമുള്ളതാണ് .പ്രകൃതിയിലെ ജന്തുജാലസൃഷ്ടികളിലെ സമ്പൂർണ്ണവും അന്തിമമവുമായതുമാണ് മനുഷ്യസൃഷ്ടി എന്നതിനാൽ ഒരുശിശുവിന്റെ ജനനത്തിന് വേണ്ടി പ്രകൃതി അല്ലെങ്കിൽ ദൈവം ഏറെ സുരക്ഷിതത്ത്വങ്ങൾ ചെയ്തു വച്ചിട്ടുണ്ട് .അതിലൊന്നാണ് സ്ത്രീയുടെ ഗർഭപാത്രം .ലോകത്തിലൊരു സാങ്കേതികവിദ്യയ്ക്കും ഇതിനേക്കാൾ ആസൂത്രിതമായ ഒരു കവചം കണ്ടുപിടിയ്ക്കാൻ സാധിച്ചിട്ടില്ല.ബാഹ്യമായ ഏത് ആഘാതത്തേയും തടയാൻ തക്കവണ്ണമാണ് അത് രൂപകൽ‌പ്പന ചെയ്തിട്ടുള്ളത് . അമ്മ ഏതവസ്ഥയിൽക്കിടന്നാലും പെരുമാറിയാലും ഗർഭസ്ഥശിശുവിനെ സുഖകരമായി താങ്ങി ആലോലമാട്ടിനിർത്തുന്ന ആംന്യൂട്ടിക് ഫ്ലൂയിഡിന്റേയും ഗർഭസ്ഥ്ശിശുവിന്റെ ശയ്യയായ പ്ലാസന്റയുടേയും സുരക്ഷിതത്ത്വമാണ് മറ്റൊരദ്ഭുതം .അർബ്ബുദമടക്കമുള്ള ഏതു മാരകരോഗത്തിനും കൈക്കൊണ്ട ദിവ്യൌഷധമാണ് ഈ ദ്രവ്യങ്ങൾ എന്നാണ് ആധുനീക വൈദ്യശാസ്ത്രം പറയുന്നത് . അമ്മയുടെ ആഹാരപദാർത്ഥങ്ങളിൽ നിന്ന് സത്തൂറ്റിയെടുത്ത് കൃത്യമായ അളവിൽ ഗർഭസ്ഥശിശുവിന് നൽകുന്നതിന് വേണ്ടിഘടിപ്പിയ്ക്കപ്പെട്ട പൊക്കിൾക്കൊടിനാളിയാണ് ഇനിയുള്ളൊരദ്ഭുതം.ഇങ്ങിനെ മനുഷ്യന്റെ യാതൊരിടപെടലുമില്ലാതെ ബീജ സങ്കലനം നടത്തി അതിൽ പ്രാണശക്തി നിക്ഷേപിച്ച് അതിന്റെ വളർച്ചയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും പത്തുമാസത്തോളം കുറ്റമറ്റരീതിയിൽ നിർവ്വഹിയ്ക്കുന്ന ദൈവത്തിന് ആ മനുഷ്യശിശുവിനെ യാതൊരു തകരാറുമില്ലാതെ ജനിപ്പിയ്ക്കാനും സാധിയ്ക്കുമെന്നിരിയ്ക്കെ തീർത്തും അനാവശ്യവും ദൈവനിന്ദാപരവുമായി മനുഷ്യൻ നടത്തുന്ന ഒരിടപെടലിന്റെ ഓമനപ്പേരാണ് സിസേറിയൻ. ഇതുകൊണ്ടുണ്ടായിക്കൊണ്ടിരിയ്ക്കുന്ന ഭയാനകമായ വിപത്തുകൾ വിവരണാതീതമാണ്. ഇവിടെയാണ് കുറേ അനുഭവസമ്പന്നരായ മുത്തശ്ശിമാരാവിഷ്കരിച്ച തിരുവാതിര എന്ന നാടൻ കൈകൊട്ടിക്കളി ഒരു വമ്പൻ പ്രതിരോധത്തിന്റെ വന്മതിലായി ഉയർന്നു നിൽക്കുന്നത്. [തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ