2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ധനു മാസത്തിലെ തിരുവാതിരയും വിട്ടുമാറാത്ത നടുവ് വേദനയും
-----------------------------------------------------------------------
ഡി .അശ്വിനീ ദേവ്
ഫ്യൂഡൽ മലയാളത്തിന്റെ ജീർണ്ണിച്ച ആചാരമായി വലിച്ചെറിയപ്പെട്ടുപോയതാണ് ധനുമാസത്തിലെ തിരുവാതിര വൃതം. മതപരമായ ചടങ്ങുകളുമായി കൂട്ടിക്കെട്ടപ്പെട്ടതു കൊണ്ട് ഇത് പിന്തിരിപ്പനുമായി . എന്നാൽ ഒരു സമൂഹത്തിന്റെ ആകമാനമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ പര്യാപ്തമായതും അടിയന്തിരമായി പുന:സ്ഥാപിയ്ക്കപ്പെടേണ്ടതുമായ ഒരാചാരമാണ് തിരുവാതിര .

ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നിരവധിയായ രോഗങ്ങളുയർത്തുന്ന വെല്ലുവിളിയാണ്. ചെറുതും വലുതുമായ നൂതന രോഗങ്ങൾ ഒരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു .ഗർഭാശയത്തിൽ വച്ച് രൂപപ്പെടുന്നതു മുതൽ മരണശയ്യയിൽ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള നിരവധി രോഗങ്ങൾ ഇന്ന് വൈദ്യശാസ്ത്രത്തെ നോക്കി പല്ലിളിയ്ക്കുകയാണ് .സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന പലരോഗങ്ങളുടേയും മൂലകാരണം അമ്മമാരുടെ ശാരീരികശോഷണവുമായി ബന്ധപ്പെട്ടതാണ്. ആധുനിക വൈദ്യശാസ്ത്രം സ്ത്രീയുടെ ഗർഭകാലത്ത് മാത്രമുള്ള പരിരക്ഷയേക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കൌമാരകാലം മുതലുള്ള സ്ത്രീകളുടെ ആരോഗ്യ പാലനത്തെക്കുറിച്ചും സംസ്കാര രൂപീകരണത്തെക്കുറിച്ചും ആഴത്തിൽ ചിന്തിച്ച ഒരു നാടാണ് ഭാരതം. അതുകൊണ്ടാണ് ലോകോത്തര പ്രതിഭകളേയും ദാർശനീക ഗ്രന്ഥങ്ങളേയും സംഭാവന ചെയ്ത ഒരേയൊരു നാടായി ഭാരതം മാറിയത് . ചങ്ങമ്പുഴയുടെ ഭാഷയിൽപ്പറഞ്ഞാൽ “ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ ഗീതയാം വാടാവിളക്കീനാട്ടിലാളിക്കത്തി ”യത് അങ്ങിനെയാണ്.
പ്രാചീനകാലനാഗരീകതകളുടെ ചരിത്രം പരിശോധിയ്ക്കുമ്പോൾ മഹാപ്രതിഭകൾ ജന്മംകൊണ്ടത് ഈ നാട്ടിൽ മാത്രമായിരുന്നെന്നു കാണാം . പാശ്ഛാത്യലോകത്തിനാകമാനം യേശുവും നബിയുമെന്ന രണ്ടേരണ്ട് മഹാത്മാക്കളെക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ ഭാരതത്തിൽ മാത്രമായി മുപ്പത്തിമുക്കോടി ദേവഗണങ്ങളാണ് ജന്മംകൊണ്ടത് .അമൃതാനന്ദമയീ ദേവിവരെയുള്ള ആയിരക്കണക്കായ സിദ്ധാത്മാക്കൾ വേറെയുമുണ്ട്. കലയിലും ശാസ്ത്രത്തിലും പ്രതിഭതെളിയിച്ചവരും വേദങ്ങളും ഉപനിഷത്തുകളും രചിച്ചവരുമെല്ലാം ഭാരതത്തിനെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു .പക്ഷേ പിന്നീട് ആധുനീകതയുടെ കുതിച്ചുകയറ്റത്തിൽ ഭാരതം പിന്തള്ളപ്പെട്ടു.എന്നാൽ ആധുനീക ശാസ്ത്രസാങ്കേതികതയുടെ പിൻബലത്തിൽ വമ്പൻ പുരോഗതി നേടിയ രാജ്യങ്ങളൊക്കെ വ്യക്തിതലത്തിലും സാമൂഹികതലത്തിലുമുള്ള അസ്വസ്ഥതകൾ കൊണ്ട് നട്ടം തിരിയുകയാണ് .അശാന്തമായ അവരുടെ ജീവിതങ്ങളെ നേർവഴിയ്ക്ക് നയിയ്ക്കാൻ കഴിയാതെ അവരുടെ മതങ്ങളും വിദ്യാഭ്യാസപദ്ധതികളുമൊക്കെ പരാജയപ്പെട്ടുനിൽക്കുമ്പോൾ ലോകരാജ്യങ്ങളാകമാനം ഒരു മാതൃകയ്ക്കായി ഭാരതത്തെ ഉറ്റുനോക്കിത്തുടങ്ങിയിട്ടുണ്ട് . നമ്മുടെ പല ആശ്രമങ്ങളിലും കാണുന്ന ആയിരക്കണക്കായ വിദേശികളുടെ തിരക്ക് ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത് . എന്നാൽ ഭാരതമാവട്ടെ പൊള്ളയായ വിദേശസംസ്കാരത്തിന്റെ പിന്നാലെ ഭ്രാന്ത് പിടിച്ച്പായുകയാണ് .ഈ പരക്കം പാച്ചിലിൽ ഭാരതീയ സംസ്കാരത്തിന്റെ പല ഈടുവയ്പ്പുകളേയും നാം വലിച്ചെറിയുകയും ചെയ്തു . അതിലൊന്നാണ് തിരുവാതിര പോലെയുള്ള ആചാരങ്ങൾ .

ആരോഗ്യമുള്ള ഒരു തലമുറയേ വാർത്തെടുക്കുന്നതിനായി ബുദ്ധിമാന്മാരായ പൂർവ്വീകർ അമ്മാമാർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു ശാരീരികാരോഗ്യപദ്ധതിയാണ് തിരുവാതിര. ഒരു വ്യായാമക്രമം എന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനത്തിന്റെ മടുപ്പ് ഒഴിവാക്കുവാനും ആസ്വദിച്ച് ചെയ്യുവാനും വേണ്ടിയാണ് മതസംകൽ‌പ്പങ്ങളുമായി ഇതിനെ സംയോജിപ്പിച്ച് സൌന്ദര്യവൽക്കരിച്ചത് .പരമശിവന്റെ തിരുനാളായ തിരുവാതിരയിൽ അവസാനിയ്ക്കുന്ന ഒരു വൃതമായി ഇതിനെ രൂപപ്പെടുത്തുകയും പാർവ്വതീപരമേശ്വരന്മാർക്ക് പ്രീയംകരമായ ഈ വൃതം അനുഷ്ഠിയ്ക്കുന്ന യുവതികൾക്ക് നല്ല ഭർത്താവിനേയും ദീർഘദാമ്പത്യത്തേയും ലഭിയ്ക്കുമെന്ന ഫലസിദ്ധി പ്രവചിയ്ക്കുകയും ചെയ്തതോടെ ഈ വൃതം മലയാളമങ്കമാരുടെ പ്രീയംകരമായ ആചാരമായി മാറി .എന്നാൽ പിൽക്കാലത്ത് ഈ ആചാരവും നഷ്ടപ്രായമായി .ഇന്ന് ആധുനീക കേരളീയ സമൂഹം നേരിടുന്ന രോഗാതുരമായ അവസ്ഥയ്ക്ക് ഒരളവ് വരെ പരിഹാരം കാണാൻ ഈ വൃതത്തിന് സാധിയ്ക്കുമെന്നതിന് സംശയമില്ല.
പുതിയതലമുറയുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം രോഗപ്രതിരോധ ശേഷിയുടെ കുറവാണ് .പല ശിശുക്കളും ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരുന്നത് തന്നെ നിരവധി മാരകരോഗങ്ങളുമായാണ് . രോഗമില്ലാതെ ജനിയ്ക്കുന്ന കുഞ്ഞുങ്ങളാവട്ടെ അവരുടെ ജീവിതകാലഘട്ടത്തിൽ വിവിധരോഗങ്ങൾക്ക് എളുപ്പം വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു. ഭ്രൂണാവസ്ഥമുതലുള്ള രോഗപ്രതിരോധശേഷിക്കുറവാണിതിന് കാരണം. അമ്മയുടെ ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവും ശാരീരിക ക്ഷമതക്കുറവും ഇതിനൊരു കാരണമാണ് .കൌമാരകാലം മുതൽ തന്നെ പെൺകുട്ടികൾ സ്വന്തം ശരീരത്തിന്റെ പ്രത്യേകിച്ച് ഗർഭധാരണകേന്ദ്രമായ ഉദരഭാഗത്തിന്റെ പേശികൾക്ക് ബലം നൽകുന്നതായ വ്യായാമങ്ങൾ അനുഷ്ഠിയ്ക്കേണ്ടതാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോൾ അരക്കെട്ടിന് ബലം നൽകുന്ന തിരുവാതിരക്കളി എന്ന കലാരൂപം ആവിഷ്കരിച്ച് മതവിശ്വാസവുമായി കോർത്തിണക്കി പെൺകുട്ടികളുടെ ജീവിതത്തിൽ ചേർത്തുവച്ച പൂർവ്വീകരുടെ ബുദ്ധിയും മഹത്വവും നാം മനസ്സിലാക്കേണ്ടതാണ്.
തിരുവാതിര എന്ന നൃത്തരൂപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് അരക്കെട്ടിന്റെ ചലനങ്ങൾക്ക് മുന് തൂക്കം നൽകുന്ന ഒരു നടനമാണ് എന്നതത്രേ. കാലുകളകത്തിവച്ച് അതിദ്രുതതാളത്തിലല്ലാതെ ഒരുയോഗാസനത്തിന്റെ സൌമ്യവേഗതയിലാണ് തിരുവാതിര കളിയ്ക്കുന്നത് .അമിതമായ ആയാസം ഗർഭാശയഭിത്തികൾക്കുണ്ടാവാതിരിയ്ക്കാനാണ് ഈ നൃത്തം ഇങ്ങനെ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത് .ഒരു പ്രത്യേകതാളത്തിൽ ഇരിയ്ക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് തിരുവാതിരക്കളിയുടെ മാത്രം ഒരു പ്രത്യേകതയാണ്. ഇതിന്റെ ഫലമായി ജനനേന്ദ്രിയഭാഗമടക്കമുള്ള പേശികൾക്ക് നല്ല ആരോഗ്യവും ഇലാസ്തികതയും ലഭിയ്ക്കുകയും ദാമ്പത്യജീവിതം ആനന്ദപ്രദമാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലെ പലപൊരുത്തക്കേടുകളും ആരംഭിയ്ക്കുന്നത് കിടപ്പറയിൽ നിന്നാണ് എന്നത് ഒരു പുതിയ കാര്യമല്ലല്ലൊ. തന്നെയുമല്ല ഉദരപേശികളുടെ ബലക്കുറവ് നിമിത്തം ഗർഭപാത്രം മുന്നോട്ട് തള്ളിവരുന്ന അവസ്ഥ ഒട്ടും ഉണ്ടാവാത്തത് നർത്തകികളിലാണ് എന്നത് ഒരു വാസ്തവവുമാണ് . അധുനിക സ്ത്രീ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ലക്ഷക്കണക്കായ മരുന്ന് കമ്പനിക്കാരുടെ ചാകരയുമായ സിസേറിയൻ എന്ന് ദുരന്തത്തെ തിരുവാതിര എങ്ങിനെ പ്രതിരോധിയ്ക്കുന്നു എന്നത് ഇനി വിവരിയ്ക്കാം. [തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ