2013, ഡിസംബർ 9, തിങ്കളാഴ്‌ച

ശ്രീ അയ്യപ്പചരിതം[31]
-------------------------
സമാധിയ്ക്ക് ശേഷമുള്ള ശബരിമല
------------------------------------

അയ്യപ്പസ്വാമിയുടെ യോഗസമാധിയ്ക്ക് ശേഷമുള്ള ശബരിമല ശോകമൂകമായിരുന്നു എന്നുവേണമനുമാനിയ്ക്കാൻ. മണികണ്ഠന്റെ ദേഹവിയോഗമറിഞ്ഞ് മലകളിലുള്ള ജനങ്ങളും പന്തളത്ത് നിന്നുമുള്ള നിരവധി ഭക്തരും അവിടെ തടിച്ച് കൂടി. എല്ലാ മലകളിൽ നിന്നുമുള്ള യോഗികളും മഹാത്മാക്കളും അയ്യപ്പസ്വാമിയുടെ സമാധിസ്ഥിതി കാണുവാനായി എത്തി.ഒരു പക്ഷേ ആ ശരീരം നിരവധി ദിവസങ്ങളോളം അവിടെ സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ടാവണം. അങ്ങിനെയാവണം ആ രൂപം ഭക്തമാനസങ്ങളിൽ പതിഞ്ഞതും പിന്നീട് ചിത്രകാരന്റെ ഭാവനയിൽ പുനർജ്ജനിച്ചതും.

ശബരിമലയിൽ വളരെ ദുരൂഹമായി കാണപ്പെടുന്ന രണ്ട് ദിവ്യസ്ഥാനങ്ങളാണ് മണിമണ്ഡപവും ഭസ്മക്കുളവും. ഈ രണ്ട് സ്ഥാനങ്ങളുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. മണിമണ്ഡപത്തിൽ പ്രധാനമായും ഭസ്മമാണു ഭക്തർ സമർപ്പിയ്ക്കുന്നതും പ്രസാദമായി അവിടെനിന്നുമെടുത്ത് ധരിയ്ക്കുന്നതും . ഒരു പക്ഷേ അയ്യപ്പസ്വാമിയുടെ ഭൌതികദേഹം സമാധ്യവസ്ഥയിൽ കാണപ്പെട്ടതും പിന്നീട് വിധിപ്രകാരം അഗ്നിദഹനം നടന്നതും ഈ സ്ഥലത്താവണം. അതുകൊണ്ടാവണം അവിടുത്തെ പ്രധാന സമർപ്പണദ്രവ്യം ഭസ്മമായത് . കുറേ ക്കൊല്ലങ്ങൾക്ക് മുൻപ് വരെ ആ മണ്ഡപത്തിൽ ആടിന്റെ രൂപത്തിലുള്ള ഒരു പ്രതിമയുണ്ടായിരുന്നു. പിന്നീട് അത് എടുത്ത്മാറ്റപ്പെട്ടു. ഒരു പക്ഷേ ആ മണ്ഡപത്തിൽ കാട്ടുജാതിക്കാർ പിന്നീട് മൃഗബലി നടത്തിയിരുന്നതുകൊണ്ടാവാം അവിടെ അങ്ങിനെ ഒരു രൂപം സ്ഥാപിയ്ക്കപ്പെട്ടത്.

ഭസ്മക്കുളത്തെക്കുറിച്ച് പറയുന്നത് അത് മാളികപ്പുറത്തമ്മയുടെ സമാധിയ്ക്ക് ശേഷം ആ ശരീരം ദഹിപ്പിച്ചതിന്റെ ഭസ്മം കലക്കിയ കുളമായതു കൊണ്ട് അത് ഭസ്മക്കുളമായി പിന്നീടറിയപ്പെട്ടു എന്നാണ്. ഒരു പക്ഷേ അയ്യപ്പസ്വാമിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത കുളമാകാനും സാധ്യതയുണ്ട്.

അയ്യപ്പസ്വാമിയുടെ യോഗസമാധിയേക്കുറിച്ച് മുൻകൂട്ടി അറിയുമായിരുന്ന സിദ്ധന്മാർ അവിടെ തടിച്ചുകൂടിയ ജനങ്ങൾക്ക് യോഗരഹസ്യങ്ങൾപറഞ്ഞ് മനസ്സിലാക്കിക്കൊടുത്തിരിയ്ക്കണം. അവരായിരിയ്ക്കണം പിന്നീട് തീർത്ഥാടനത്തിന്റെ സ്വഭാവനിർണ്ണയം നടത്തിയത്. സൂക്ഷ്മഭാവത്തിൽ ചൈതന്യാവസ്ഥയിൽ അയ്യപ്പസ്വാമി അവിടെ തന്റെ യഥാർത്ഥ ഭക്തരെ അനുഗ്രഹിയ്ക്കാനായി കുടികൊള്ളുന്നുണ്ടെന്നും നല്ല വൃതശുദ്ധിയോടെ ഭജിച്ചാൽ സ്വാമിയുടെ അനുഗ്രഹമുണ്ടാവുമെന്നും അവർ പറഞ്ഞിരുന്നിരിയ്ക്കണം. ആ സിദ്ധന്മാരുടെ ഉപദേശങ്ങളനുസരിച്ചുകൊണ്ട് അന്നുതുടങ്ങിയ തീർത്ഥാടനമാണ് ഇന്നത്തെ കോടാനുകോടിജനങ്ങളുടെ മഹപ്രയാണമായി മാറിയിരിയ്ക്കുന്നത്.

മാളികപ്പുറത്തമ്മ ശബരിമലയിൽ എത്തിച്ചേർന്നതിനേക്കുറിച്ചുള്ള കഥ വളരെ വിശ്വസനീയവും യുക്തിസഹവുമായ ഒന്നാണ് [തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ