2013, നവംബർ 3, ഞായറാഴ്‌ച

ശ്രീ അയ്യപ്പചരിതം [13]
--------------------------
മണികണ്ഠൻ പടയ്ക്കൊരുങ്ങുന്നു
-------------------------------------
കൊട്ടാരത്തിലുണ്ടായ ദു:ഖകരങ്ങളായ സംഭവവികാസങ്ങൾ മണികണ്ഠകുമാരനേയും രാജാവിനേയും ഏറെ വിഷമിപ്പിച്ചുവെങ്കിലും സ്വന്തം രാജ്യത്തേയും പ്രജകളേയും ശത്രുവിൽ നിന്ന് രക്ഷിയ്ക്കുക എന്ന ദൌത്യത്തിൽ നിന്ന് മണികണ്ഠകുമാരൻ പിന്നോ‍ട്ട് പോയില്ല .തനിക്കേറ്റവും പ്രീയംകരനായ പന്തളം രാജാവിന്റെ ഏതാഗ്രഹവും സധിച്ചുകൊടുക്കുക എന്നതായിരുന്നു മണികണ്ഠകുമാരന്റെ ഏറ്റവും വലിയ സന്തോഷം. താൻ മുൻപ് പോയി സഹായമഭ്യർത്ഥിച്ച രാജ്യങ്ങളിൽ നിന്നുള്ള പടയാളികളെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് കരിമലക്കോട്ടയിലേക്ക് കുമാരൻ പടനയിച്ചു.സർവ്വായുധധാരിയായി കുതിരപ്പുറത്ത് മുന്നിൽ മണികണ്ഠനും പിന്നിൽ ആയിരക്കണക്കായ പടയാളികളുമായി കരിമല അടിവാരത്തുള്ള എരുമേലിയിലെത്തി.എരുമേലി അന്നു സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്ത് പുറം നാടുകളിലേയ്ക്ക് കയറ്റിഅയയ്ക്കുന്ന ഒരു വലിയ കാർഷികപ്രദേശമായിരുന്നു. എരുമേലിച്ചന്ത അന്നും ലോകപ്രശസ്തമായിരുന്നു. ക്രിസ്തുവിനു മുൻപ് തന്നെ ലോകവാണിജ്യഭൂപടത്തിൽ സ്ഥാനം നേടിയ രാജ്യമായിരുന്നു കേരളം.കേരളത്തിൽ നിന്നുള്ള നെയ്ത്ത് വസ്ത്രങ്ങൾ നിറച്ച കപ്പലുകൾ വരുന്നതും കാത്ത് ഈജിപ്തിലെ രാജ്ഞിമാർ പോലും ആകാംക്ഷയോടെ ഇരിയ്ക്കുമായിരുന്നുവത്രെ. കുരുമുളകും ഏലവും ഇഞ്ചിയും കറുവപ്പട്ടയും അടക്കമുള്ള കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ലോക വിപണി കീഴടക്കിയിരുന്നു. അറേബ്യയിൽ നിന്ന് കപ്പൽ നിറയെ സ്വർണ്ണവുമായി വന്ന് അതിവിടെ നൽകിയിട്ട് പകരം കുരുമുളക് കയറ്റിക്കൊണ്ട്പോയിരുന്നു. അങ്ങിനെയാണ് കുരുമുളകിന് കറുത്തപൊന്ന് എന്നപേര് വന്നത്. ഈ കാർഷിക സമൃദ്ധികണ്ട് കണ്ണ് തള്ളിപ്പോയ വിദേശരാജാക്കന്മാർ ലക്ഷക്കണക്കായ രൂപ ചിലവഴിച്ച് അവരുടെ ഏറ്റവും നല്ല നാവികരെ വലിയകപ്പലുകളിൽ കേരളത്തിലേക്ക് അയച്ചിരുന്നു. പലകപ്പലുകളും നൂറു കണക്കിന് ആളുകളും കപ്പൽച്ചേതങ്ങളിൽ പെട്ട് നഷ്ടമായിട്ടും ഇങ്ങോട്ടുള്ള കച്ചവടക്കാരുടെ കപ്പൽ പ്രവാഹത്തിന് കുറവുണ്ടായിരുന്നില്ല. ആദ്യമായി ഇവിടെയെത്തിയത് പോർട്ടുഗീസ് രാജാവ് ഡോം മാനുവലിന്റെ കപ്പിത്താനായ വാസ്കൊഡഗാമയായിരുന്നു[1498] . കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഗാമ കപ്പലിറങ്ങിയത് മാസങ്ങൾ നീണ്ട് അലച്ചിലിനും കൂടെയുണ്ടായിരുന്ന് നിരവധി കപ്പലുകളുടേയും ആളുകളുടേയും നാശത്തിനും ശേഷമായിരുന്നു. കൊണ്ടുവന്ന ചരക്കുകളുടെ അറുപതു മടങ്ങ് ലാഭമുള്ള ചരക്കുകളുമായാണത്രേ ഗാമ മടങ്ങിപ്പോയത്.പിന്നീട് ഡച്ചുകാരും ഇങ്ഗ്ലീഷുകാരുമൊക്കെ കേരളത്തിലേക്ക് ഒഴുകിയെത്തി.[ഒഴുകിയെത്തി എന്നപ്രയോഗം പോലും ഒരു പക്ഷേ ഇങ്ങിനെയുണ്ടായതാവാം] ഒരു വിദേശരാജ്യവുമായി കച്ചവടക്കരാറുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെരാജ്യം തിരുവിതാംകൂറായിരുന്നു. ഇത്രയും വിവരിച്ചത് ആയിരത്താണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിലേക്ക് വിദേശികൾ വന്നിരുന്നു എന്നും അങ്ങിനെ വന്ന ഒരു വിദേശിയായിരുന്നു വാവര് സ്വാമി എന്ന് ഇന്നറിയപ്പെടുന്ന ബാബർ എന്നും ഇന്നും മുസ്ലിം ബാഹുല്യമുള്ള എരുമേലിയായിരുന്നു ബാബരുടെ കേന്ദ്രമെന്നുമുള്ള ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് മുന്നോടിയായിട്ടാണ്.[തുടരും].

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ