2013, നവംബർ 6, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [16]
---------------------------
അയ്യപ്പസ്വാമിയും കടുത്തയും
-------------------------------
എരുമേലിയായിരുന്നു വാവരു സ്വാമിയുടെ ആസ്ഥാനമെന്നതു കൊണ്ടാണ് ആ സ്ഥലത്ത് പിൽക്കാലത്ത് ഒരു വലിയ പള്ളി സ്ഥാപിയ്ക്കപ്പെട്ടത് എന്ന് കരുതുന്നതിൽ തെറ്റില്ല.
ഇതേ പോലെ തന്നെ അയ്യപ്പസ്വാമിയുടെ വിശ്വസ്ഥസേവകനായിരുന്നു കടുത്ത സ്വാമി.കടുത്ത ശബ്ദഗാംഭീര്യത്തോട് കൂടിയവനായതു കൊണ്ടാണ് ഈ വിളിപ്പേരു വന്നതെന്ന് പറയപ്പെടുന്നു. കാട്ടിൽ കടുത്ത ഒന്നലറിയാൽ കാട്ടു മൃഗങ്ങളെല്ലാം ഭയന്ന് ജീവനും കൊണ്ട് ഓടുമായിരുന്നുവത്രെ. മധ്യതിരുവിതാംകൂറിലുണ്ടായിരുന്ന അസാമാന്യനായ ഒരു കളരിയഭ്യാസിയായിരുന്നു കടുത്തസ്വാമി എന്നാണൈതിഹ്യം. ഒരു വലിയ നായാട്ട് വീരനായിരുന്ന ഇദ്ദേഹത്തിനെ അയ്യപ്പസ്വാമി തന്റെ സഹായിയായി കൂടെ കൂട്ടുകയായിരുന്നു. അയ്യപ്പസ്വാമിയോടൊപ്പം വിട്ടുപിരിയാതെ എല്ലാമുപേക്ഷിച്ച് ശബരിമലയിൽ തന്നെ യോഗസാധനകളുമായി കൂടിയ ഈ വീരൻ അവിടെത്തന്നെ വെച്ച് ജീവനുപേക്ഷിച്ചതായി കരുതപ്പെടുന്നു. ശബരിമലയിൽ മാളികപ്പുറത്തമ്മയുടെ വലതു വശത്തായി ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട് .കഞ്ചാവ് , അവിൽ ,മലർ ആദിയായവയായിരുന്നു ഇവിടെ നിവേദിച്ചിരുന്നത്. ചെങ്ങന്നൂരിലുള്ള കല്ലിശ്ശേരിയ്ക്കടുത്ത് മഴുക്കീർ മേൽമുറിയിൽ മലമേൽ വീട്ടിലുള്ള അംഗങ്ങൾക്കാണ് ഇവിടെ പൂജാദികൾ നടത്തുവാൻ അവകാശമുണ്ടായിരുന്നത് . ഇവരുടെ പൂർവ്വപിതാമഹാനായിരുന്നു കടുത്തസ്വാമി എന്ന് വിശ്വസിയ്ക്കപ്പെട്ടുപോരുന്നു.

എരുമേലി എന്നാൽ എരുമകൊല്ലി
--------------------------------------
ബാബറേപ്പോലെ തന്നെ എരുമേലിയിലെ ജനങ്ങളെ ആകെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്ന ഒരു കൂറ്റൻ കാട്ടെരുമയേയും അയ്യപ്പസ്വാമിയ്ക്ക് അവിടെ നേരിടേണ്ടിവന്നു . അയ്യപ്പചരിത്രത്തിൽ മഹിഷീ മർദ്ദനത്തിന് വലിയപ്രാധാന്യമുണ്ട് എന്നതു കൊണ്ട് തന്നെ അയ്യപ്പസ്വാമി ഏറ്റെടുത്ത ദൌത്യത്തിന്റെ ഗൌരവം നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാർഷിക മേഖലയായിരുന്ന എരുമേലിയിൽ ജനങ്ങളുടെ വിളകൾക്കും ജീവനും വൻ തോതിൽ കാട്ട് മൃഗങ്ങൾ നാശം വരുത്തുക പതിവായിരുന്നു . അക്കൂട്ടത്തിൽ ഏറ്റവും അപകടകാരിയായിരുന്നത് ഒരു വലിയ കാട്ടെരുമയായിരുന്നു. എത്ര പരിശ്രമിച്ചിട്ടും നാട്ടുകാർക്ക് അതിനെ വകവരുത്തുവാൻ കഴിഞ്ഞിരുന്നില്ല. അത് കാടിറങ്ങിവന്നാൽ പിന്നെ സർവ്വനാശമാണ് സംഭവിയ്ക്കുക. ആളുകളെയെല്ലാം ഒടിച്ചിട്ട് കുത്തി കൊന്നുവീഴ്ത്തുന്നതായിരുന്നു അതിന്റെ ഇഷ്ടവിനോദം. ഒരു വർഷത്തെ കഠിനമായ കാർഷിക അദ്ധ്വാനത്തിന്റ്റെ ഫലമെല്ലാം സംഭരിയ്ക്കുവാൻ കാത്തിരിയ്ക്കുമ്പോഴായിരിയ്ക്കും ഈ കരിമ്പാറപോലെയുള്ള കൂറ്റൻ വന്യമൃഗം വന്ന് എല്ലാം സംഹരിയ്ക്കുന്നത് .മൈലുകളോളം വിസ്താരമുള്ള മലയടിവാരങ്ങളിലുള്ള ജനങ്ങളെല്ലാം ഒരോദിവസവും ഭയന്ന് വിറച്ച് കഴിയുമ്പോളായിരുന്നു അവിടേയ്ക്ക് അയ്യപ്പസ്വാമിയുടെ വരവ് .[തുടരും]

[ ഈ ആഖ്യാനത്തിന്റെ പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന് ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ