2013, നവംബർ 21, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [27]
---------------------------
ശബരിമലയിൽ അയ്യപ്പസ്വാമി യോഗാരൂഢനാവുന്നു.
-----------------------------------------------------------
അയ്യപ്പസ്വാമി ശബരിമലയിലെത്തി അവിടെയുണ്ടായിരുന്ന ധർമശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു എന്ന് വളരെ ലളിതമായി പറഞ്ഞുപോകുന്നവരുണ്ട്. അത് ശരിയല്ല.
തന്റെ ഒപ്പമുള്ള വിരലിലെണ്ണാവുന്ന സഹചരന്മാരുമായി അയ്യപ്പസ്വാമി ശബരിമലയിൽ ഏറെ വർഷങ്ങൾ താമസിച്ചിട്ടുണ്ടാവണം. കാരണം അയ്യപ്പസ്വാമിയുമായി സൈനീകമായ കാര്യങ്ങളിൽ മാത്രം ബന്ധമുണ്ടായിരുന്ന അനുചരന്മാരിൽ‌പ്പലരും ദൈവീകചൈതന്യമുള്ള സിദ്ധപുരുഷന്മാരായി പിന്നീട് മാറുകയും അവർക്ക് ശബരിമലയിൽ അയ്യപ്പസ്വാമിയുടെ സമീപഭാഗങ്ങളിൽ തന്നെ ആരൂഢങ്ങൾ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട് . ശബരിമലയിൽ വരുന്നതിന് മുൻപുള്ള അയ്യപ്പസ്വാമിയുടെ ജീവിതകാലഘട്ടം ദുർഘടപോരാട്ടങ്ങളുടേതായിരുന്നുവല്ലൊ. അപ്പോൾ അക്കാലത്തൊരിയ്ക്കലും വാവരടക്കമുള്ള ഈ അനുയായികൾക്ക് യോഗമാർഗ്ഗത്തിൽ ദീക്ഷനൽകുവാനോ പരിശീലനം നൽകുവാനോ അയ്യപ്പസ്വാമിയ്ക്ക് സാധിയ്ക്കുമായിരുന്നില്ല. അതൊക്കെ നടന്നത് ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ദീർഘവാസക്കാലത്തായിരുന്നിരിയ്ക്കണം എന്ന് യുക്തിപരമായി കരുതാവുന്നതാണ്. തന്നെയുമല്ല ആധ്യാത്മീകമാർഗ്ഗങ്ങളിൽ മുൻപൊന്നും ഒരു വിധപാരമ്പര്യവും അവകാശപ്പെടാനില്ലാത്തവരും വെറും പോരാളികളും മാത്രമായിരുന്ന ഇക്കൂട്ടർക്ക് ആത്മീയവിദ്യയിൽ പുരോഗതിയുണ്ടാവണമെങ്കിൽ ദീർഘകാലത്തെ സാധന കൂടിയേ കഴിയൂ എന്നതും സ്വാഭാവികസത്യമാണല്ലൊ. ഇതിനൊക്കെ ഉപരിയായി സഹ്യന്റെ അപ്പുറത്തുള്ള തമിഴ് നാട്ടിലും മലയാളനാട്ടിന്റെ എല്ലാഭാഗത്തുമുള്ള ജനങ്ങൾക്ക് അയ്യപ്പസ്വാമിയുമായി ഇപ്പോഴുള്ള ആ‍ത്മബന്ധം ശബരിമലയിൽ വച്ച് ഒരു പ്രാവശ്യം കണ്ടുപിരിഞ്ഞതുകൊണ്ടുമാത്രമുണ്ടായതല്ല മറിച്ച് ദീർഘകാലം തങ്ങൾ വർഷാവർഷം പോയിക്കണ്ട് അടുത്തറിഞ്ഞാചരിച്ചതുകൊണ്ട് തന്നെയുണ്ടായതാണ് . അതുകൊണ്ട് തന്നെയാണ് ‘സത്യമായ ദൈവമേ‘ എന്ന ശരണം വിളി ഉണ്ടായത്.

അയ്യപ്പസ്വാമി ശബരിമലയുടെ ദൈവീകമായ അന്ത:രീക്ഷത്തിന്റെ ചിദാനന്ദരസാ‍നുഭൂതിയിൽ സ്വയം മറന്ന് ജീവിയ്ക്കുകയായിരുന്നു . തന്റെ ബാല്യകൌമാരങ്ങളിൽ പാണ്ഡ്യനാട്ടിലേയും മലയാള നാട്ടിലേയും സിദ്ധഗുരുക്കന്മാരിൽ നിന്ന് പകർന്ന് കിട്ടിയ ഹഠയോഗമാർഗ്ഗങ്ങളിൽ ഉന്നതപരിശീലനം ഇക്കാലയളവിൽ നടത്തിയിട്ടുണ്ടാവണം . ശബരിമലയുടെ സമീപ മലകളിൽ ഇപ്പോഴുമുള്ള ഗുഹകളിൽ അക്കാലത്തുണ്ടായിരുന്ന സിദ്ധന്മാരെല്ലാം അയ്യപ്പസ്വാമിയെക്കാണാനെത്തി ആ ദൈവീകസാന്നിദ്ധ്യത്തിൽ ഒന്നിച്ചു വസിച്ചിട്ടുണ്ട്. പമ്പ നദീ തടത്തിൽ നിന്ന് വടക്കോട്ട് സഞ്ചരിയ്ക്കുമ്പോൾ കാണുന്ന നിഗൂഢമായ വനമേഖലയിൽ ഇന്നും ഗുപ്തമാർഗ്ഗികളായ സന്യാസിമാരുണ്ടെന്നും ആ ഭാഗത്തേയ്ക്ക് മലവാസികൾ പോകാറില്ലെന്നും പറഞ്ഞുകേട്ടിട്ടുണ്ട് . ആ ഭാഗത്താണ് രാമായണത്തിൽ പരാമർശിച്ചിട്ടുള്ള കിഷ്ക്കിന്ധയുടെ സ്ഥാനം എന്നും അവിടെ ശ്രീരാമന്റെ പാദശിലയുണ്ടെന്നും പഴമക്കാർ പറയുന്നു.

കിഴക്കൻ മലകൾ യോഗാരൂഢരായ താപസന്മാരുടെ സ്ഥാനമാണ് എന്നത് പണ്ടേ പ്രസിദ്ധമാണ് .കേരളത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്തുള്ള അഗസ്ത്യാർകൂടം തന്നെ ഇപ്പോഴുള്ള പ്രത്യക്ഷമായ തെളിവാണല്ലൊ. പുരാണപ്രസിദ്ധനും ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത മഹായോഗിയുമായ അഗസ്ത്യമഹർഷി തപസ്സു ചെയ്ത അഗസ്ത്യാർകൂടം എന്ന ദിവ്യൌഷധ നിബിഢമായ മലയിൽ ഇന്നും ഗുഹാവാസികളായ താപസന്മാരുണ്ട് . ഔഷധപ്പച്ച എന്ന പച്ചില മാത്രം ഭക്ഷിച്ചുകൊണ്ടും സൂര്യരശ്മിയിൽ നിന്നും അന്നജം നേരിട്ട് സ്വീകരിച്ചു കൊണ്ടും വർഷങ്ങളായി ജീവിയ്ക്കുന്ന യോഗികൾ ആ ഭാഗങ്ങളിൽ ഇപ്പോഴുമുള്ളതായി മഹാത്മാക്കൾ പറയുന്നു.

ഏതായാലും ശബരിമലയിലെ അയ്യപ്പസ്വാമിയുടെ താപസജീവിതം തന്റെ യോഗധാരണത്തിന് വേണ്ടിമാത്രമായിരുന്നില്ല. ഇത്തരം ഗുപ്തമാർഗ്ഗങ്ങളിൽ തൽ‌പ്പരരായ മറ്റ് ജിജ്ഞാസുക്കൾക്കും യോഗദീക്ഷയും മാർഗ്ഗനിർദ്ദേശവും നൽകിക്കൊണ്ട് തികഞ്ഞ യോഗവിദ്യാഗുരുവായിത്തന്നെയാണ് അദ്ദേഹം അവിടെ ജീവിച്ചത് . ഇതിനെന്താണ് തെളിവെന്ന് സംശയാലുക്കൾ ചോദിച്ചേയ്ക്കാം . അതിനുള്ള ഏറ്റവും വലിയ തെളിവ് തന്നെയാണ് അദ്ദേഹത്തിന്റെ സമാധിസ്ഥിതി . നാമിന്നാരാധിയ്ക്കുന്ന അയ്യപ്പപ്പസ്വാമിയുടെ രൂപം അദ്ദേഹത്തിന്റെ പ്രാണൻ ശരീരത്തെ ഉപേക്ഷിച്ചപ്പോൾ അദ്ദേഹം ആരൂഢസ്ഥിതനായിരുന്ന യോഗാസനരൂപമാണ്. അരയിൽ പട്ടബന്ധിച്ച് വലംകൈ കൊണ്ട് ചിന്മുദ്ര കാണിച്ച് അപൂർവ്വമായ ഒരു ഹഠയോഗാവസ്ഥയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സമാധി . യോഗമാർഗ്ഗത്തിൽ താല്പര്യമുള്ള എല്ലാക്കാലത്തെയും ജനങ്ങൾക്ക് വേണ്ടി അയ്യപ്പസ്വാമി നൽകുന്ന ഒരു രഹസ്യ സന്ദേശമാണ് ആ യോഗസ്ഥിതി .അതെന്താണെന്ന് പരിശോധിയ്ക്കാം. [തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല എന്നബ്ലോഗിൽ [aswanidev2 .blogspot] വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ