2013, നവംബർ 8, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [18]
---------------------------
കാളകെട്ടിയുടെ പ്രാധാന്യം
------------------------------
എരുമകൊല്ലി എന്ന വിളിപ്പേരാണ് പിന്നീട് എരുമേലിയായി മാറിയത് എന്നു മുൻപ് പരാമർശിച്ചിരുന്നല്ലൊ. അയ്യപ്പസ്വാമി ആ മഹിഷവുമായി നടത്തിയ ഘോരയുദ്ധത്തിന്റെ ഭയാനകതയെ പിൽക്കാല തലമുറ അതെ ഗൌരവത്തിൽ ഉൾക്കൊള്ളുന്നതിനു വേണ്ടിയാവണം പുരാണപ്രസിദ്ധനായ മഹിഷാസുരന്റെ സഹോദരിയായ മഹിഷിയാണ് അയ്യപ്പസ്വാമിയുമായി ഏറ്റുമുട്ടി ശാപമോക്ഷം നേടിയത് എന്നും അയ്യപ്പസ്വാമിയുടെ അവതാരോദ്ധേശ്യങ്ങളിലൊന്നായിരുന്നു മഹിഷീമർദ്ധനമെന്നുമൊക്കെയുള്ള പിൽക്കാല വ്യാഖ്യാനങ്ങൾ ഉണ്ടായത്. എന്നാൽ ഒരു പുരാണത്തിലും മഹിഷാസുരന് ഇങ്ങിനെയൊരു സഹോദരിയുള്ളതായി പരാമർശമില്ല എന്നതാണ് സത്യം.
ഈ ആഖ്യാനത്തിൽ അയ്യപ്പസ്വാമിയുടെ കഥയെ തികച്ചും യുക്തിയുടേയും ചരിത്രത്തിന്റേയും തലത്തിൽ അവതരിപ്പിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്നതിനാൽ അതിശയോക്തിപരമായ വർണ്ണനകളേയും അവിശ്വസനീയമായ കഥകളേയും ഒഴിവാക്കുകയാണ് .
ഇതേപോലെ തന്നെ അവിശ്വസനീയമായ ഒന്നാണ് കൈലാസത്തിൽ നിന്നും ശ്രീ പരമേശ്വരൻ തന്റെ വാഹനമായ നന്ദികേശനുമായി ഈ ഘോരയുദ്ധം കാണാൻ അഴുതാനദിയുടെ തീരത്ത് എത്തി എന്നതും അവിടെ കണ്ട ഒരാഞ്ഞിലിയിൽ തന്റെ കാളയെ കെട്ടിയ ശേഷം ഈ യുദ്ധം കണ്ടാനന്ദിച്ചു എന്നതും. പരമശിവൻ തന്റെ വാഹനമായ കാളയേകെട്ടിയ ആഞ്ഞിലി നിന്ന സ്ഥലം പിന്നീട് കാ‍ളകെട്ടി എന്നറിയപ്പെട്ടു. ഇവിടെ ഇപ്പോൾ മല അരയ സം ഘത്തിന്റെ മേൽനോട്ടത്തിൽ ഒരുശിവക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തിവരുന്നു. ശിവഭഗവാൻ തന്റെ വാഹനത്തെ ബന്ധിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരു കൂറ്റൻ ആഞ്ഞിലി ഇന്നുമവിടെക്കാണാം. പക്ഷേ ഈ കഥ മെനഞ്ഞ പൂർവ്വീകൻ, ഉഴവുകാളയുടെ കഴുത്തിൽ കയറിട്ടു കെട്ടി വലിച്ചു കൊണ്ട് നടക്കുന്ന ഒരു കർഷകനേപ്പോലെയാണ് സാക്ഷാൽ പരമശിവനെ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഓരോ ആഖ്യാതാവും തന്റെ ജീവിതപരിസരങ്ങളിൽ നിന്നാവുമല്ലൊ ഉപമാനങ്ങൾ സ്വീകരിയ്ക്കുക. അതുകൊണ്ടാണ് ശിവൻ തന്റെ വാ‍ഹനവും ഭൂതഗണങ്ങളിലൊന്നുമായ നന്ദികേശനെ കയറിട്ട് ആഞ്ഞിലിയിൽ കെട്ടി എന്ന് കഥ മെനയപ്പെട്ടത് . എന്നാൽ എന്താണ് ഈ കഥയിലെ യുക്തി എന്നത് ആലോചിയ്ക്കേണ്ടതുണ്ട്.
എരുമേലിയിലെ പരാക്രമിയായ കാട്ടെരുമ കാടുകളിൽ താപസവൃത്തിയനുഷ്ടിച്ചിരുന്ന സിദ്ധജനങ്ങൾക്കും വളരെ ഉപദ്രവങ്ങൾ ചെയ്തിരിയ്ക്കാൻ ഇടയുണ്ട്. അന്ന് കാടകങ്ങളിൽ താമസിയ്ക്കുന്ന വളരെ ജനങ്ങളുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണല്ലൊ. ഇന്നും മലയരയന്മാർ അടക്കമുള്ള വനവാസികൾ കാട്ടിനുള്ളിൽ കഴിയാനാനാഗ്രഹിയ്ക്കുന്നവരും നഗരജീവിതവുമായി പൊരുത്തപ്പെടാത്തവരുമാണ്. അത്തരം ഗോത്ര വർഗ്ഗങ്ങളായിരുന്നു ദക്ഷിണഭാരതത്തിൽ കൂടുതലും . അവരുടെ കേന്ദ്രമായിരുന്നു തമിഴ് നാട്. ഈ സംസ്കാരത്തെ ദ്രാവിഡ സംസ്കാരം എന്ന് ചരിത്രം വിശേഷിപ്പിയ്ക്കുന്നു. കാർഷിക വൃത്തിയിലധിഷ്ഠിതമായ ഗ്രാമജീവിതം ഇവിടെ കൊണ്ടുവന്നത് ആര്യന്മാരായിരുന്നു. സഹ്യന്റെ മല മടക്കുകളിലുള്ള കൊടും കാടുകളും ഗുഹകളും ഒരു കാലത്ത് ശൈവസിദ്ധന്മാരുടേയും മറ്റ് വിവിധ നിഗൂഢ ഉപാസകന്മാരുടേയും വിഹാര കേന്ദ്രങ്ങളായിരുന്നു . അവർക്ക് ചുറ്റും നിരവധി ജനങ്ങളും താമസിച്ചിരുന്നു. നമുക്ക് നഗരപാതകൾ എത്ര സുപരിചിതമാണോ അതു പോലെയായിരുന്നു കാട്ട് വാസികൾക്ക് ഉൾക്കാനനങ്ങളിലെ ഗതാഗതം. അതുകൊണ്ടായിരുന്നല്ലൊ നമുക്ക് കൊടും വനമെന്നു തോന്നുന്ന ശബരിമലയിലും പൊന്നമ്പലമേട്ടിലുമൊക്കെ അക്കാലത്ത് ക്ഷേത്രങ്ങൾ സ്ഥാപിയ്ക്കപ്പെട്ടത്. ഗുഹാവാസികളായ ഏതോ ശൈവസിദ്ധന്മാർ ഈ ഘോരയുദ്ധം കേട്ടറിഞ്ഞ് അയ്യപ്പസ്വാമിയെ സഹായിയ്ക്കാൻ അവരുടെ കുലഗുരുവുമായി ഒരുപക്ഷെ കാളകെട്ടിയുടെ തീരത്തു വന്നിരിയ്ക്കാം. അഴുതാനദിയുടെ തീരം തന്നെ ഒരു കാലത്ത് താപസന്മാരുടെ കേന്ദ്രമായിരുന്നു . അയ്യപ്പസ്വാമിയ്ക്ക് ഈ നിർണ്ണായക യുദ്ധത്തിൽ ജയം ലഭിയ്ക്കുവാൻ വേണ്ടി അവരവിടെ ഹോമങ്ങളും യാഗങ്ങളും നടത്തിയിരിയ്ക്കാൻ സാധ്യതയുണ്ട്. ശൈവസിദ്ധ സമ്പ്രദായം ഇന്നുംദുരൂഹതകൾ നിറഞ്ഞതാണ് . ഒരു പക്ഷേ യാഗശാലയിൽ പശുവിനെ ബന്ധിയ്ക്കുന്നതു പോലെ ശിവവാഹനമായ നന്ദികേശനെ ഉത്തമ വൃക്ഷമായ ആഞ്ഞിലിയിൽ ബന്ധിച്ച് അയ്യപ്പ സ്വാമിയിൽ ശക്തിപകരുന്നു എന്ന സങ്കൽ‌പ്പത്തിലുള്ള ഹോമാദികർമ്മങ്ങളൊ പൂജകളോ നടത്തിയിരിയ്ക്കുവാനുള്ള സാധ്യതകൾ നമുക്ക് തള്ളിക്കളയാനാവുകയില്ല . മൃഗബലി ദ്രാവിഡപൂജകളിൽ അന്ന് സർവ്വസാധാരണമായിരുന്നു താനും.
ഇത്തരമൊരു പൂജ നടത്തുന്നതിനു വേണ്ടി കാളയെ ബന്ധിച്ച സ്ഥലം പിൽക്കാലത്ത് കാളകെട്ടിയായി അറിയപ്പെടുകയായിരുന്നു എന്നും ഒരു പക്ഷെ അന്നവിടെയുണ്ടായ മഹാശിവസിദ്ധഗുരുവിന്റെ ആഗമനത്തെ സാക്ഷാൽ ശിവമൂർത്തിയുടെ തന്നെ എഴുന്നുള്ളത്തായി ഭക്തർ വിശ്വസിയ്ക്കുകയും ചെയ്തു എന്നും കരുതുകയാവും ഉചിതം.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ