2013, നവംബർ 10, ഞായറാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [20]
---------------------------
അയ്യപ്പന്റെ പടനീക്കം
--------------------------
എരുമേലിയിലെ തന്റെ ദൌത്യങ്ങളെല്ലാം പൂർത്തിയാക്കിയശേഷം വർദ്ധിതവീര്യത്തോടെ അയ്യപ്പസ്വാമി കരിമലമന്നന്റെ കോട്ട പിടിയ്ക്കുവാനുള്ള പടനീക്കമാരംഭിച്ചു. എല്ലാ വിഭാഗം കാട്ടുജാതിക്കാരും അവരുടെ മൂപ്പന്മാരുടെ നേതൃത്വത്തിൽ മണികണ്ഠനോടൊപ്പം അണിനിരന്നു. വാവരു സ്വാമിയും അമ്പലപ്പുഴ ,ആലങ്ങാട് കളരിക്കാരും പന്തളത്തെ സൈന്യവും എല്ലാവരും ചേർന്നുള്ള ഒരു വലിയ പടപ്പുറപ്പാടായിരുന്നു അത് . ഇതേ സമയം തന്നെ വണ്ടിപ്പെരിയാർ വഴി പാണ്ഡ്യപ്പടയും കരിമല മുകളിലേയ്ക്ക് നീങ്ങി. കാട്ടുയുദ്ധത്തിൽ അതി സമർത്ഥനായ കരിമലവീരനെതിരെ ജീവൻ പണയപ്പെടുത്തിയുള്ള ഒരു നീക്കമായിരുന്നു അത്. കടുവയും പുലിയും കൊമ്പനാനകളും നിറഞ്ഞ കാട് . ഏത് നിമിഷവും ചാടിവീണേയ്ക്കാവുന്ന ഉദയനന്റെ പടയാളികൾ. പകൽ പോലും കൂരിരുട്ടായി തോന്നുന്ന നിബിഢ വനം. കാട്ടാനയടക്കമുള്ള മൃഗങ്ങളുടെ മുന്നിൽ പെട്ടാൽ നൂറുകണക്കിന് ആളുകൾ അടുത്തനിമിഷം പരലോകം പ്രാപിയ്ക്കും. ഇത്രയധികം ക്രൂരമൃഗങ്ങൾ നിറഞ്ഞകാട് കടന്ന് ജീവനിൽകൊതിയുള്ള ആരും കരിമല മുകളിലേയ്ക്ക് വരില്ല എന്നറിഞ്ഞുകൊണ്ടാണ് ഉദയനൻ കരിമലയുടെ മുകളിലെ തട്ട് തന്നെ തന്റെ താവളമായി തെരഞ്ഞെടുത്തത്. ഇന്നു പോലും കരിമലക്കാട്ടിലൂടെ ഒറ്റയ്ക്ക് സഞ്ച്ചരിയ്ക്കുന്നവർ വന്യമൃഗങ്ങളുടെ ഇരയാവാറുണ്ട്. സംഘം ചേർന്നല്ലതെ ഭക്തൻമാർ കരിമല കയറാറില്ല . അപ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അന്നത്തെ കാര്യം പറയേണ്ടതില്ലല്ലൊ. മൃഗങ്ങളുടേയും ശത്രുക്കളുടേയും കണ്ണിൽ പെടാതിരിയ്ക്കുന്നതിന് വേണ്ടി കറുപ്പും നീലയും നിറങ്ങളുള്ള ഇരുണ്ട വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരുന്നത്. അതുകൊണ്ടാണ് ആചാരത്തിന്റെ ചുവട് പിടിച്ച് ഇന്നും സ്വാമി ഭക്തന്മാർ കറുപ്പും നീലയും വസ്ത്രങ്ങൾ ധരിയ്ക്കുന്നത്.
ഇവിടെ അയ്യപ്പസ്വാമിയിലെ യുദ്ധ തന്ത്ര വിശാരദനേയും നാം മനസ്സിലാക്കേണ്ടതുണ്ട്. ശ്രീലങ്കൻ കാടുകളിലും ബൊളീവിയൻ കാടുകളിലുമൊക്കെ യുദ്ധം ചെയ്യുന്ന പട്ടാളക്കാരും ഒളിപ്പോരാളികളുമൊക്കെ കാട്ടിലെ ഇലകളുടെ രൂപങ്ങളും വർണ്ണങ്ങളുമുള്ള യൂണിഫോറം അണിയുന്നത് നാം ഇന്നു കാണുന്നുണ്ട്. എന്നാൽ നൂറ്റാണ്ട്കൾക്ക് മുൻപ് കരിമലക്കാട്ടിൽ അയ്യപ്പസ്വാമി പരീക്ഷിച്ച് വിജയിച്ച യുദ്ധതന്ത്രമായിരുന്നു ഇത്. ശത്രുവിന്റെ സ്വാധീനമേഖലയിലുള്ള ജനങ്ങളെ കയ്യിലെടുക്കുക എന്നതും ഒളിപ്പോരിലെ ഒരു പ്രധാന തന്ത്രമാണ്. മഹിഷിയുടെ നിഗ്രഹത്തിലൂടെയും ബാബറെ കീഴ്പ്പെടുത്തിയതിലൂടെയും അയ്യപ്പസ്വാമി സാധിച്ചതും ഇതു തന്നെയായിരുന്നു. ശത്രുവിന്റെ താവളത്തിലേയ്ക്ക് ഒരേസമയം പലവഴികളിലൂടെ ഇരച്ചുകയറി ഞെട്ടിയ്ക്കുക എന്നതും ഒളിപ്പോരിലെ അതീവ സാമർത്ഥ്യവും കണിശതയും ആവശ്യമുള്ള ഒരു തന്ത്രമാണ്. ഇതും അയ്യപ്പ സ്വാമി കരിമലയിൽ പരീക്ഷിച്ച് വിജയിപ്പിയ്ക്കുകയുണ്ടായി. [ബിൻലാദനെതിരെ അഫ്ഘാനിസ്ഥാനിലും സദ്ദാംഹുസൈനെതിരെ ഇറാക്കിലും അമേരിയ്ക്ക പ്രയോഗിച്ചത് ഈ തന്ത്രമായിരുന്നല്ലൊ] അങ്ങിനെ ആധുനിക യുദ്ധ വിശാരദന്മാർ തലപുകഞ്ഞാലോചിച്ച് രൂപപ്പെടുത്തിയിട്ടുള്ള ഇന്നത്തെ പല യുദ്ധ തന്ത്രങ്ങളും നൂറ്റാണ്ടുകൾക്കു മുൻപേ ഒറ്റയ്ക്ക് ആവിഷ്കരിച്ച് വിജയിപ്പിച്ച അയ്യപ്പസ്വാമിയുടെ യുദ്ധതന്ത്ര നൈപുണ്യം ഇനിയും തിരിച്ചറിയപ്പെടാത്തതത്രേ.
അതേപോലെ തന്നെ അയ്യപ്പസ്വാമിയുടെ മറ്റൊരു കണ്ടുപിടുത്തമായിരിയ്ക്കണം ഇരുമുടിയുടേത്. ഇന്നത്തെ പട്ടാളക്കാർ അവരുടെ സാധനങ്ങളും സാമഗ്രികളും സൂക്ഷിയ്ക്കുന്ന മാറാപ്പ് മുതുകിലാണ് ബന്ധിയ്കാറുള്ളത് . എന്നാൽ നദികടക്കുന്നത് പോലെയുള്ള അവസരങ്ങളിലും വള്ളിപ്പടർപ്പുകളിലും മരങ്ങളിലും വലിഞ്ഞു കയറേണ്ടി വരുന്ന അവസരങ്ങളിലും ഇത് വളരെ അസൌകര്യമാകുമെന്ന് മാത്രമല്ല പലപ്പോഴും ജീവഹാനിയ്ക്ക് തന്നെ ഹേതുവാകാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഭക്ഷണസാധനങ്ങളടക്കമുള്ള സാധനങ്ങൾ അതിന്റെ മുൻ ഗണനാക്രമത്തിൽ രണ്ടുഭാഗമായി തിരിച്ച് അതിന്റെ നടുവിലൂടേയുള്ള ഒരു കെട്ടിലൂടെ അത് ശിരസ്സിലുറപ്പിയ്ക്കുന്ന ഇരുമുടിയെന്ന സംഭരണ സഞ്ചിയുടെ രൂപകൽ‌പ്പന അയ്യപ്പസ്വാമി ആവിഷ്കരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. തന്നെയുമല്ല കിഴുക്കാം തൂക്കായ മലകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും തീഷ്ണമായി യുദ്ധം ചെയ്യുമ്പോഴുമെല്ലാം ഈ ശിരോഭാണ്ഡം വളരെ അനായാസത നൽകുകയുംചെയ്യും. ഈ സമ്പ്രദായത്തിന്റെ സൌകര്യങ്ങൾ ആധുനിക യുദ്ധ വിശാരദന്മാർ ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിയ്ക്കുന്നത്.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ