2013, നവംബർ 1, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [12]
---------------------------
മണികൺഠനെതിരെ മന്ത്രിയുടെ ഗൂഢാലോചന.
-----------------------------------------------------
മണികണ്ഠകുമാരനെ യുവരാജാവാക്കുവാനുള്ള പന്തളം രാജാവിന്റെ തീരുമാനത്തെ തകിടം മറിയ്ക്കുവാൻ രാജ്ഞിയുമായിച്ചേർന്ന് മന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി രാജ്ഞി വിട്ടുമാറാത്ത തലവേദന അഭിനയിച്ച് രോഗിയായി കിടക്കുവാനാരംഭിച്ചു . ഗൂഢലോചനാ സംഘത്തിലെ പങ്കാളിയായ കൊട്ടാരം വൈദ്യനാവട്ടെ പലജാതിമരുന്നുകൾ കൊടുത്തിട്ടും ഭേദമാകാത്ത ഈ അപൂർവ്വ തലവേദന ശമിയ്ക്കണമെങ്കിൽ പെറ്റുകിടക്കുന്ന പെൺപുലിയുടെ പാലിൽ പച്ചമരുന്നരച്ചുകൊടുക്കണമെന്നും ഇല്ലെങ്കിൽ രാജ്ഞി മരിച്ചുപോകുമെന്നും രാജാവിനെ അറിയിച്ചു. ആകെ വിഷണ്ണനായ രാജാവ് ഇതിനുള്ള പ്രതിവിധി കാണാതെ വിഷമിച്ചപ്പോൾ അഭ്യാസിയായ മണികണ്ഠൻ വിചാരിച്ചാൽ ഇതു സാധിയ്ക്കാവുന്നതേയുള്ളു എന്നും രാജാവ് കൽ‌പ്പിച്ചാൽ മണികണ്ഠൻ അതനുസരിയ്ക്കുമെന്നും കുതന്ത്രക്കാരാനായ മന്ത്രി രാജാവിനോട് പറഞ്ഞു. ഏത് അഭ്യാസിയാണെങ്കിലും പെറ്റുകിടക്കുന്ന പുലിയുടെ അടുത്തുചെന്നാൽ ജീവനോടെ മടങ്ങിവരില്ലെന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ് അവരിത്രയും ശക്തമായ ഒരു കെണി മണികണ്ഠനു വേണ്ടി ഒരുക്കിയത് .ഒരു കാരണവശാലും മണികണ്ഠൻ മടങ്ങി വരരുതെന്നാഗ്രഹിച്ച് മന്ത്രിയും രാജ്ഞിയും തയ്യാറാക്കിയ ഈ പദ്ധതി പാവം രാജാവിനറിയില്ലായിരുന്നു. എങ്കിലും ഈ കാര്യം മണികണ്ഠനോട് പറയാൻ അദ്ദേഹം തയ്യാറായില്ല. ദേശസഞ്ചാരം കഴിഞ്ഞ് മടങ്ങിവന്ന മണികണ്ഠനാവട്ടെ ഈ കഥയൊന്നും അറിഞ്ഞിരുന്നുമില്ല. വല്ലതെ വിഷാദവദനനായി കാണപ്പെട്ട രാജാവിന്റെ ദു:ഖ കാരണത്തെക്കുറിച്ചും രാജ്ഞിയിൽ കണ്ട ഭാവഭേദത്തേക്കുറിച്ചും രഹസ്യമായി അന്വേഷിച്ചപ്പോഴാണ് മണികണ്ഠകുമാരന് ആ നടുക്കുന്ന സത്യം മനസ്സിലായത് . ഇന്നലെ വരെ താൻ മാതാവേ എന്നു വിളിച്ച രാജ്ഞി തന്റെ പോറ്റമ്മ മാത്രമാണെന്നും താൻ എടുത്തു വളർത്തപ്പെട്ട കുട്ടിയാണെന്നും സ്വന്തം മകൻ രാജ്യാവകാശിയാകുന്നതിന് താൻ ഇല്ലാതാവണമെന്നാണ് രാജ്ഞി ആഗ്രഹിയ്ക്കുന്നതെന്നും മനസ്സിലാക്കിയ മണികണ്ഠൻ മാനസികമായി തളർന്നു വെങ്കിലും തന്റെ ആത്മീയ യോഗസാധനാ ബലം കൊണ്ട് അതിനെ ഒരുവിധം അതിജീവിച്ചു. എങ്കിലും ഇന്നലെ വരെ താൻ മലർവാടി പോലെ പാറിക്കളിച്ച് നടന്ന പന്തളം കൊട്ടാരം ഒരു മരുപ്പറമ്പായി മാറിയതുപോലെ മണികണ്ഠന് അനുഭവപ്പെട്ടു. നിഷ്കളങ്കനായ രാജാവിന്റെ സങ്കടം പരിഹരിയ്ക്കണമെന്നാഗ്രഹിച്ച മണികണ്ഠൻ താൻ കാട്ടിൽ പോയി പുലിപ്പാലുമായി വരാമെന്നും അതിനു തന്നെ അനുഗ്രഹിക്കണമെന്നും രാജാവിനോട് അഭ്യർത്ഥിച്ചു. പുത്രവാത്സല്യത്തിന്റെ നിറകുടമായ രാജാവ് അതിന് സമ്മതം മൂളിയില്ലെങ്കിലും ഒരു വിധത്തിൽ പിതാവിനെ പറഞ്ഞ് സമ്മതിപ്പിച്ച മണികണ്ഠൻ തന്റെ അനുചരന്മാരുമായി കാട്ടിലേയ്ക്ക് പോയി.

ഇതൊക്കെ കെട്ടുകഥയാണെന്ന് പറയുന്നവർ ശബരിമലയടങ്ങുന്ന കാനന മേഖല ഇന്നും കേന്ദ്ര വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടുവാ സംരക്ഷിത വനമാണ് [TYGER RESERV FOREST] എന്നത് മറന്ന് പോകരുത്. ഇന്നു പോലും കടുവകൾ സ്വൈര്യവിഹാരം നടത്തുന്ന ആ വനം അക്കാലത്ത് എത്രമാത്രം അപകടം നിറഞ്ഞതായിരിക്കണം എന്നൂഹിയ്ക്കാവുന്നതേയുള്ളു. അതുകൊണ്ടു തന്നെയാവണം മണികണ്ഠനേപ്പോലെയുള്ള ഒരു മഹാപരാക്രമിയേ അവസാനിപ്പിയ്ക്കാൻ പഴുതുകളില്ലാത്ത ഇത്തരമൊരു മാർഗ്ഗം ബുദ്ധിമാനായ മന്ത്രി തെരഞ്ഞെടുത്തത് . [ബുദ്ധിശാലികളെയായിരുന്നു പണ്ട് മന്ത്രിമാരായി തെരഞ്ഞെടുത്തിരുന്നത്.] ചരിത്ര സത്യങ്ങളുമായി വളരെയധികം ഇഴചേർന്ന് നിൽക്കുന്നതാണ് അയ്യപ്പസ്വാമിയുടെ കഥ എന്ന് വീണ്ടുമോർമ്മിപ്പിയ്ക്കട്ടെ. എന്നാൽ അയ്യപ്പസ്വാമി കാട്ടിൽ നിന്ന് പെറ്റുകിടക്കുന്ന പുലിയുടെ പാല് കറന്നുകൊണ്ടു വന്നു എന്ന കഥയിൽ അവിശ്വസനീയത തോന്നാവുന്നതാണ്. എന്നാൽ ഇവിടെ അയ്യപ്പസ്വാമിയെന്ന അതീന്ദ്രിയയോഗമാർഗ്ഗങ്ങളിൽ സിദ്ധിനേടിയ ഹഠയോഗിയേക്കുറിച്ചറിയുമ്പോൾ ഇതിന്റെ രഹസ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം അതീന്ദ്രിയയോഗികൾക്ക് മാഹേന്ദ്രജാലം പോലെയുള്ള മാസ്മരവിദ്യകൾ നിസ്സാരമായി കാട്ടാവുന്നതെയുള്ളു. സ്വന്തം മന:ശ്ശക്തികൊണ്ട് മറ്റുള്ളവരെ വിഭ്രമിപ്പിച്ച് ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ ഉണ്ടാക്കുവാനും മാന്ത്രികർക്ക് സാധിയ്ക്കും എന്നത് ഇന്നൊരു പുതിയ അറിവല്ല. ഇക്കാര്യത്തിലും കേരളത്തിന് ലോകോത്തരമായ ഒരു പാരമ്പര്യമുണ്ട് . മഹാമാന്ത്രികനായിരുന്ന വാഴക്കുന്നം നമ്പൂതിരിയുടെ ചരിത്രം സംശയാലുക്കൾ പഠിയ്ക്കേണ്ടതാണ്. ലോകപ്രശസ്തമായ അമേരിയ്ക്കയിലെ‘ സ്റ്റാച്യൂ ഓഫ് ലിബെർടി‘ പ്രശസ്തമാന്ത്രികനായ കോപ്പെർഫീൽഡ് ജനലക്ഷങ്ങളെ സാക്ഷിനിർത്തി അപ്രത്യക്ഷമാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതേമാതിരിയുള്ള ഒരു മാഹേന്ദ്രജാലവിദ്യയിലൂടെ മണികണ്ഠകുമാരൻ ഒരു പുലിപ്പറ്റത്തെത്തന്നെ കൊട്ടാരത്തിൽ എത്തിയ്ക്കുകയും താൻ തന്നെ ഒരുപുലിപ്പുറത്തിരുന്നുകൊണ്ട് ഇഷ്ടം പോലെ പാല് കറന്നെടുത്തോളാൻ മന്ത്രിയോടും വൈദ്യനോടും കൽ‌പ്പിക്കുകയും ചെയ്തു എന്നതാവണം ഇവിടുത്തെ സത്യം.
മന്ത്രിയും വൈദ്യനും മാപ്പുചോദിച്ചതായി പഴമ്പാട്ടുകളിൽ പറയുന്നുണ്ട്. മണികണ്ഠകുമാരന്റെ ഈ തന്ത്രത്തിന്റെ മുന്നിൽ പരാജയപ്പെട്ടതു കൊണ്ടാവണം അവർ മാപ്പുപറഞ്ഞ് രക്ഷപ്പെട്ടത് എന്ന് കരുതുന്നതാണ് യുക്തി.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ