2013, നവംബർ 5, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം [15]
---------------------------
അയ്യപ്പസ്വാമി വാവരെ കീഴടക്കുന്നു.
----------------------------------------
എരുമേലിയിൽ ഒരു ചെറിയ കോട്ട കെട്ടി വാണിജ്യം നടത്തിയ ബാബർ ആ നാട്ടുകാർക്കെല്ലാം ഒരു പേടിസ്വപ്നം കൂടിയായിരുന്നു. പാവം കർഷകരുടെ കാർഷിക വിളകൾ കൊള്ളയടിയ്ക്കുന്നതു ബാബരുടെ പതിവായിരുന്നുവത്രേ .ബാബർ കടൽ കൊള്ളയിലും മോശമായിരുന്നില്ല. വിദേശത്തു നിന്ന് ഇവിടെയെത്തി കുരുമുളക് കയറ്റിക്കൊണ്ട് പോകുന്ന കപ്പലുകളെ കടലിൽ വെച്ച് ആക്രമിച്ച് മറ്റുള്ളവരെ കൊല്ലുകയും ചരക്കുകളെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു കടൽക്കൊള്ളക്കാരനായും ബാബറെക്കുറിച്ച് പറയുന്നുണ്ട്. എരുമേലിയിൽ ബാബർ കെട്ടിയ കോട്ടയേക്കുറിച്ച് പ്രാചീന കൃതികളിൽ “വാപരഗോഷ്ടം“ എന്നു പരാമർശിക്കുന്നുണ്ട്. എരുമേലിയിൽ നിന്ന് കാനനപാത ആരംഭിച്ച് പേരൂർത്തോട്ടിലേയ്ക്ക് എത്തുന്നതിനു മുൻപുള്ള സ്ഥലം കോട്ടപ്പടി എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. ഇത് വാവരുടെ കോട്ടയുടെ അതിർത്തിയായിട്ടാണ് വിശ്വസിയ്ക്കപ്പെടുന്നത്.

വാവരുടെ പൂർവ്വനാമം ബാബർ എന്നായിരുന്നു എന്നതിന് വാവരു നടയുമായി ബന്ധപ്പെട്ട പഴയകാല രേഖകൾ മതിയായ തെളിവുകളാണ്. 1089-ആമാണ്ട് ഇടവമാസം 10-ആം തീയതി താഴമൺ മഠത്തിലെ അന്നത്തെ തന്ത്രി കണ്ടരരു കൃഷ്ണരരു അവർകൾ ഗവണ്മെന്റിലേയ്ക്ക് കൊടുത്ത കത്തിലും അതിനുംമുമ്പ് കൊല്ലവർഷം 884-ആമാണ്ട് ചിങ്ങം 15-ആം തീയതി പന്തളം രാജകൊട്ടാരത്തിൽ നിന്ന് വാവരു സ്വാമിയുടെ അവകാശികൾക്ക് നൽകിയ ചെമ്പ് പട്ടയത്തിലും ‘ബാവർ’ എന്ന പേരാണ് എഴുതിയിരിയ്ക്കുന്നത് . ബാബർ ആദ്യം ബാവരും പിന്നീട് വാവരുമായതാണെന്നുള്ളതിന് യാതൊരു സംശയവുമില്ല.വാവരു നടയിൽ പൂജ ചെയ്യുന്നതിനുള്ള അവകാശം കല്ലൂപ്പാറ വായ്പൂര് ചെറുതോട്ടുവഴി മുറിയിൽ വെട്ടിപ്ലായ്ക്കൽ അമീർഖാദി സൈനുദ്ദീൻബഹദൂർ ബാവരു ബാവമുസലിയാർ എന്നയാളിന്റെ പിൻ ഗാമികൾക്കാണുള്ളത്. വാവരുടെ ഊരാണ് വായ്പൂരായി പിന്നീട് മാറിയത്. വാവരു സ്വാമിയുടെ അനന്തരാവകാശികൾ പിന്നീട് ഈ സ്ഥലത്തായിരുന്നു വന്നു കുടിപാർത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.

കടലിലും കരയിലും ഒരുപോലെ പേടിസ്വപ്നമായിരുന്ന ബാബറിനെ അമർച്ച ചെയ്ത് മലയോരകർഷകരേയും നാട്ടിലെ ജനങ്ങളേയും രക്ഷിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മണികണ്ഠൻ ബാബറെ തേടിയിറങ്ങി . ബാബറുടെ ശല്യം ഒഴിവാക്കിയാൽ ഒരു വലിയ ജനസമൂഹവും മലയോര ജനങ്ങൾ ഒന്നടങ്കവും തന്റെ പിന്നിൽ അണി നിരക്കുമെന്ന് മണികണ്ഠനറിയാമായിരുന്നു. ബാബറിനെ പേടിച്ച് കരവഴിയും കടൽ വഴിയും ചരക്കെടുക്കാൻ ഭയന്നിരുന്ന പരദേശി വ്യാപാരികൾക്കും അതൊരു സഹായമാവുകയും എരുമേലിപ്പേട്ടയിലെ നിന്നു പോയ വ്യാപാരം സജീവമാവുകയും ചെയ്യുമായിരുന്നു. അതിനാൽ ജനങ്ങളൊന്നടങ്കം മണികണ്ഠൻ ബാബറെ കീഴ്പ്പെടുത്തി തങ്ങളെ രക്ഷിക്കണമെന്നാഗ്രഹിച്ചിരുന്നു.
അങ്ങിനെ ഒടുവിൽ ഒളിപ്പോരാളിയായ ബാബറും അയ്യപ്പനും മുഖത്തോടു മുഖം കണ്ടുമുട്ടി. തീ പറക്കുന്ന പോരാട്ടമായിരുന്നു അതെന്നാണ് പ്രാചീന അയ്യപ്പൻ പാട്ടുകളിൽ അതിനെ വർണ്ണിച്ചിട്ടുള്ളത്. വളരെയധികം അഭ്യാസപാടവമുള്ള ബാബറെ കീഴ്പ്പെടുത്തുക എളുപ്പമായിരുന്നില്ല. ഒരു വൻപടയോട് ഒറ്റയ്ക്ക് നേരിടാൻ തക്ക കരുത്തും കൌശലവുമുണ്ടായിരുന്ന ബാബറെ ഏറെ ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷമാണ് അയ്യപ്പസ്വാമി കീഴ്പ്പെടുത്തിയത് . അയ്യപ്പസ്വാമിയുടെ ദിവ്യതയേക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുള്ള ബാബർ , തേജസ്സ് തിളയ്ക്കുന്ന ആ കോമള കുമാരന്റെ അഭ്യാസപാടവം കണ്ട് അന്തം വിട്ടു. നല്ല പേശീ ബലവും ആകാര സൌഷ്ടവവുമുള്ള തന്റെ നീണ്ടുനിൽക്കുന്ന കരുത്തിന്റെ മുന്നിൽ ആ കിളുന്നു ബാലൻ തളർന്നു പോകുമെന്നാണ് ബാബർ കരുതിയത് . പക്ഷേ ദിവസങ്ങൾ കഴിയുന്തോറും താൻ തളരുന്നതായും പുഞ്ചിരിച്ചുകൊണ്ട് അനായാസമായി യുദ്ധം ചെയ്യുന്ന ആ കുമാരന്റെ കാന്തിയും കരുത്തും വർദ്ധിച്ചു വരുന്നതും ബാബറെ അദ്ഭുതപ്പെടുത്തി. അയ്യപ്പ സ്വാമിയുടെ അങ്കം വെട്ടലിന്റെ അഴക് ബാബർ നന്നായി ആസ്വദിച്ചു. താൻ ഇത്രയും നേരം പൊരുതിയത് ഒരു അദ്ഭുത മൂർത്തിയോടാണ് എന്നു പെട്ടെന്നു തന്നെ ബാബർക്ക് മനസ്സിലായി. തന്നെ പലപ്പോഴും വധിയ്ക്കാൻ അവസരം കിട്ടിയിട്ടും അതു ചെയ്യാതെ ഒരു ലീലയായി ഈ പോരാട്ടം മുന്നോ‍ട്ട് കൊണ്ടുപോയത് തന്നോടുള്ള വാത്സല്യം കൊണ്ടായിരുന്നു എന്ന് അപ്പോഴാണു ബാബർക്കു മനസ്സിലായത്. ആ സത്യം തിരിച്ചറിഞ്ഞ ഉടൻ തന്നെ അയ്യപ്പസ്വാമിയുടെ യോഗ ചൈതന്യം ഉൾക്കണ്ണിൽ കണ്ട ബാബർ ആയുധം വലിച്ചെറിഞ്ഞ് ആ കാൽക്കൽ വീണ് നമസ്കരിച്ചു. തന്നേക്കാൾ എത്രയോ മടങ്ങ് വലിപ്പമുള്ള ശരീരത്തോടു കൂടിയ ആ പരദേശിയായ പരാക്രമിയെ അയ്യപ്പസ്വാമി പിടിച്ചെഴുന്നേൽ‌പ്പിച്ച് മൂർദ്ധാവിൽ കൈ വെച്ച് അനുഗ്രഹിച്ചു. നിറ്ഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്ന ബാബർ പിന്നെ ഒരിയ്ക്കലും അയ്യപ്പസ്വാമിയെ വിട്ടുപിരിഞ്ഞിട്ടില്ല. മാനാസാന്തരം വന്ന ആ കടൽക്കൊള്ളക്കാരൻ ഇന്ന് ജനകോടികളുടെ ആരാധനാമൂർത്തിയാണ്.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ